ആമ്പല്ലൂർ: പാലപ്പിള്ളി പിള്ളത്തോട് പ്രദേശത്ത് വീണ്ടും പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. രണ്ടാഴ്ചക്കിടെ മൂന്നാം തവണയാണ് ഇവിടെ പുലിയിറങ്ങുന്നത്. പിള്ളത്തോട് ഗ്രൗണ്ടിന് സമീപത്താണ് വ്യാഴാഴ്ച രാവിലെ പശുക്കുട്ടിയെ പുലി ആക്രമിച്ച് കൊന്നത്. പശുക്കുട്ടിയുടെ ശരീരഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലാണ്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് കുറുക്കനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.
പുലിയുടെ ആക്രമണത്തിലാണ് കുറുക്കൻ ചത്തതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞയാഴ്ച റബർ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളികൾ പുലിയെ കണ്ട് ഭയന്നോടിയതിന് ശേഷം വനംവകുപ്പ് പുലിയെ കണ്ടെത്താനായി ട്രാപ്പ് കാമറ സ്ഥാപിച്ചിരുന്നു.
എന്നാൽ പുലിയുടെ ചിത്രങ്ങൾ കാമറയിൽ പതിഞ്ഞിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ജനവാസമേഖലയിൽ നിരന്തരം പുലിയിറങ്ങി ഭീതിപരത്തിയിട്ടും കൂട് സ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തി ലാണ്.



