
മരണം പിറവി പോലെതന്നെ ജീവിതത്തിലൊരു പ്രധാന ചടങ്ങാണ് ആഘോഷമാണ്
എം ടി വാസുദേവൻ നായർ
എം.ടി എന്ന രണ്ടക്ഷരം ഒരു കടലാണ്. മലയാള സാഹിത്യലോകത്ത് ഒരുപാടു തിരയിളക്കങ്ങളുണ്ടാക്കിയ കടൽ. മൗനം വാചാലമാക്കി എം.ടി മലയാളത്തെ വായിക്കാൻ പഠിപ്പിച്ചു.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ (ജനനം: 1933).
ചെറുകഥകളിലൂടെ നോവലുകളിലൂടെ തിരക്കഥകളിലൂടെയൊക്കെ.
വള്ളുവനാടൻ മിത്തുകളും ശൈലികളും വായനക്കാർക്ക് കടം തന്ന കഥാകാരൻ.
സാഹിത്യലോകത്ത് വീശിയടിച്ച പാലക്കാടൻ കാറ്റായിരുന്നു ഓരോ എം.ടി കഥകളും.
കരിമ്പനകളെപ്പോലും കടപുഴക്കിയെറിയാൻ ശേഷിയുള്ള കാറ്റ്.
ഓരോ എം.ടി കഥയും ഒരു ചരിത്രമാണ്. യാഥാസ്‌ഥിതിക നായർ തറവാടും, മരുമക്കത്തായവും ജന്മിത്വത്തിന്റെ അവസാനവുമെല്ലാം പ്രതിപാദിക്കുന്ന കേരളത്തിലെ സാമൂഹ്യവ്യവസ്‌ഥിതിയെപ്പറ്റിയുള്ള ചരിത്രം. എം.ടി കഥാപാത്രങ്ങളെ കണ്ടെത്തിയത് തൻറെ കുടുംബത്തിൽ നിന്നാണ് കുട്ട്യേടത്തിയും ഭ്രാന്തൻ വേലായുധനും ലീലയും എല്ലാം ഒരു ചെറുനൊമ്പരമായി ഹൃദയത്തിലെ ആഴങ്ങളിലെങ്ങോ കിടപ്പുണ്ട്. ആത്മകഥാംശമുണ്ട് ഓരോ എം.ടി കഥകളിലും. ദാരിദ്രവും വ്യക്‌തി ബന്ധങ്ങളിലുണ്ടായ വിള്ളലുകളും പ്രണയത്തിന്റെ ഭൂതകാലവും വായിച്ചെടുക്കാം ഓരോ കഥകളിലും.

ആദ്യനോവലിന് കേരളസാഹിത്യ അക്കാദമി അവാർഡ്. ആദ്യ സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം. തൊട്ടതെല്ലാം പൊന്നാക്കുക എന്ന പ്രയോഗത്തിന് അക്ഷരാർത്ഥത്തിൽ അർഹനാണ് എം.ടി. മാതൃഭൂമി നടത്തിയ ലോകചെറുകഥാ മത്സരത്തിൽ ഒന്നാം സ്‌ഥാനം നേടിയത് വളർത്തു മൃഗങ്ങൾ എന്ന ചെറുകഥയെഴുതിയ മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായരായിരുന്നു. അവിടെ നിന്ന് ഇന്നു ലോകം തിരിച്ചറിയുന്ന എം.ടിയിലേക്ക് വാസുദേവൻനായർ നടന്നു തീർത്തത് ചെറുകഥയിൽ നിന്ന് തിരക്കഥയിലേയ്ക്കുള്ള ദൂരമായിരുന്നു.
മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, പത്രാധിപൻ, എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ബാല്യവും വിദ്യാഭ്യാസവും….
പുന്നയൂർക്കുളത്തുക്കാരനായ ടി.നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും മകനായിട്ടാണ് ജനനം. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്. എംടിയുടെ അച്ഛൻ ജോലി സംബന്ധമായി സിലോണിലായിരുന്നു. സിലോണിൽ നിന്നും മടങ്ങി വരുന്ന അച്ഛൻ ഒരു പെൺ കുട്ടിയെ കൊണ്ട് വരുന്ന കഥ നിൻറെ ഓർമ്മയ്ക്ക് എന്ന കൃതിയിൽ പറയുന്നു
വിദ്യാഭ്യാസം…..
കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം. ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്.

കോളേജ് വിദ്യാഭ്യാസസത്തിന് ശേഷം ഒന്ന് രണ്ട് സ്ക്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. 1954-ൽ പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിൽ പിന്നെ ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. 1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായും ജോലിനോക്കി. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവെച്ച് എം.ബി.യിൽ തിരിച്ചെത്തി.തുടർന്ന് മാതൃഭൂമിയിൽ ചേർന്നു. ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു.
വ്യക്തി ജീവിതം….
എം.ടി രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്.1965-ൽ. എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെയും 1977-ൽ പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയെയും. കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ ‘സിതാര’യിലാണ് താമസം. മൂത്തമകൾ സിതാര ഭർത്താവിനൊപ്പം അമേരിക്കയിൽ ബിസിനസ് എക്‌സിക്യൂട്ടീവാണ്. ന്യൂജഴ്‌സിയിൽ താമസിക്കുന്നു. രണ്ടാമത്തെ മകൾ അശ്വതിയും നർത്തകിയാണ്.
ചിരിക്കാത്ത എംടി

അപൂർവമായി മാത്രം ചിരിക്കുന്നയാളാണ് എം.ടിയെന്നത് സാഹിത്യലോകത്തെ പരസ്യമായ രഹസ്യമാണ്. സ്വയം ചിരിക്കാൻ സാധിക്കാത്തവർക്ക് മറ്റുള്ളവരെ ചിരിപ്പിക്കാൻ പറ്റുമോ? ചോദ്യത്തിനുത്തരം എം.ടി തരും തന്റെ സാഹിത്യ സൃഷ്‌ടികളിലൂടെ. പക്ഷേ.. എം.ടി തമാശകൾക്കുമുണ്ട് ഒരു ക്ലാസിക് ശൈലി. ആളുകളെ കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യമല്ല അത്, നെഞ്ചിൽ ആഴ്ന്നിറങ്ങുന്ന കൂരമ്പുപോലെയാണവ. മറ്റൊരു തരത്തിൽ പറഞ്ഞാൽ കറുത്ത ഹാസ്യം.
“നല്ല മൂർച്ചയുള്ള ഒരു മടവാക്കത്തി ഒളിപ്പിച്ചുവെയ്ക്കണം, എന്നിട്ട് കഴുത്തിലെ മുഴ ഉരുട്ടികളിച്ചു കൊണ്ട് അച്യുതൻ നായർ കിടന്നുറങ്ങുമ്പോൾ ഒറ്റവെട്ട്.

രാവിലെയാണ് തമാശയുണ്ടാവുക ഇതൊന്നും ഭ്രാന്തല്ല അഹമ്മതിയാണ് എന്നലറി തല്ലാൻ നോക്കുമ്പോൾ കൈയ്യുണ്ടാവില്ല. കൈ അന്വേഷിച്ചു കൊണ്ട് അയാൾ വീട്ടിലും മുറ്റത്തുമൊക്കെ ഓടി നടക്കുമ്പോൾ ചിരിച്ചു ചിരിച്ചു ചാവും”. ഇരുട്ടിൻറെ ആത്മാവിലെ വേലായുധൻ കുട്ടി ഒപ്പിക്കാൻ പോകുന്ന ഒരു തമാശയാണിത്. തമാശ എന്നതിന്റെ അർത്ഥവും ഭാവവും ഇവിടെ എന്താണ്?
“കൃഷ്ണനൊരുനാൾ അമ്മിണിമേലൊരു തൃഷ്‌ണ ഭവിച്ചു വലഞ്ഞു വശായി”. തെറ്റും തിരുത്തും എന്ന എം.ടി ചെറുകഥയിലെ ഒരു ഹാസ്യമാണിത്. അധ്യാപകനോടുള്ള ദേഷ്യത്തിൽ മാഷേയും ടീച്ചറെയും ചേർത്ത് കഥകൾ മെനഞ്ഞു പറയുന്ന കുട്ടിക്കൂട്ടത്തിന്റെ തമാശ.
ഈ തമാശകളൊന്നും തന്നെ നിരുപദ്രവങ്ങളല്ല. കാലങ്ങളായി ഉമിത്തീപോലെ നെഞ്ചിലെരിയുന്ന പകയുടെ നേർക്കാഴ്‌ചകളാണ്. ഇതു പോലെയുള്ള അശാന്തത പേറുന്ന അഗ്നി പർവ്വതങ്ങളായ കഥാപാത്രങ്ങളെയും അതിലെ വള്ളുവനാടൻ ശൈലിയിലുള്ള ഗൗരവമേറിയ തമാശകളേയും എം.ടി കഥകളിലുടനീളം കാണാം.
രചനകൾ….

സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി.കോളേജ് കാലത്ത് തന്നെ ജയകേരളം മാസികയിൽ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.
’പാതിരാവും പകൽവെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയിൽ ദേശീയപുരസ്കാരം ലഭിച്ചു.

ഇതുകൂടാതെ ‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (1985-വയലാർ അവാർഡ്)[8], വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്. കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥ രചനയും മറ്റും നടത്തിയെങ്കിലും സംവിധാനം ചെയ്യാമെന്നേറ്റ ശ്രീകുമാർ മേനോനുമായുള്ള കോടതി വ്യവഹാരത്തിൽ പദ്ധതി നിർത്തി വെച്ചിരിക്കുകയാണ്.
മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി.
ഇദ്ദേഹത്തിന്റെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
കർമ്മ മണ്ഡലങ്ങൾ….

എം.ടി മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
എം.ടി.വാസുദേവൻനായർ എന്ന സാഹിത്യകാരൻ ഒരു പരിസ്ഥിതിവാദി കൂടിയാണ്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മാല്യം സാമൂഹിക പ്രാധാന്യമുള്ള കൃതിയാണ്.
പുരസ്കാരങ്ങൾ….
1995-ൽ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. ക്ക് ലഭിച്ചു. 2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി.
മറ്റു പുരസ്കാരങ്ങൾ…..

1986-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്
മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം (1973, നിർമ്മാല്യം)
മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്കാരം (നാലു തവണ; 1990 (ഒരു വടക്കൻ വീരഗാഥ), 1992 (കടവ്), 1993 (സദയം), 1995 (പരിണയം))
മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം (1978, ബന്ധനം)
മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം (1991, കടവ്)
മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്കാരം (1978, ബന്ധനം)
മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്കാരം (2009) (കേരള വർമ്മ പഴശ്ശിരാജ)
എഴുത്തച്ഛൻ പുരസ്കാരം (2011).
ജെ.സി. ദാനിയേൽ പുരസ്കാരം – 2013.
ദേശാഭിമാനി സാഹിത്യ പുരസ്കാരം.
പ്രധാന കൃതികൾ….
നോവലുകൾ….

മഞ്ഞ് (നോവൽ)
കാലം (നോവൽ)
നാലുകെട്ട് (നോവൽ)
അസുരവിത്ത് (നോവൽ)
വിലാപയാത്ര (നോവൽ)
പാതിരാവും പകൽ വെളിച്ചവും (നോവൽ)
അറബിപ്പൊന്ന്’ (നോവൽ) (എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയത്)
രണ്ടാമൂഴം
വാരണാസി(നോവൽ)
കഥകൾ…..
ഇരുട്ടിന്റെ ആത്മാവ്
ഓളവും തീരവും
കുട്ട്യേടത്തി
വാരിക്കുഴി
പതനം
ബന്ധനം
സ്വർഗ്ഗം തുറക്കുന്ന സമയം
വാനപ്രസ്ഥം
ദാർ-എസ്-സലാം
രക്തം പുരണ്ട മൺ തരികൾ
വെയിലും നിലാവും
കളിവീട്
വേദനയുടെ പൂക്കൾ
ഷെർലക്ക്
ഓപ്പോൾ
നിന്റെ ഓർമ്മയ്ക്ക്
വിത്തുകൾ
കർക്കിടകം
വില്പന
ചെറിയ,ചെറിയ ഭൂകമ്പങ്ങൾ
പെരുമഴയുടെ പിറ്റേന്ന്
കല്പാന്തം
കാഴ്ച
ശിലാലിഖിതം
കുപ്പായം
തിരക്കഥകൾ….

എംടി
ഓളവും തീരവും
മുറപ്പെണ്ണ്
വിൽക്കാനുണ്ട് സ്വപ്നങ്ങൾ
നഗരമേ നന്ദി
അസുരവിത്ത്
പകൽക്കിനാവ്
ഇരുട്ടിന്റെ ആത്മാവ്
കുട്ട്യേടത്തി
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച
എവിടെയോ ഒരു ശത്രു
വെള്ളം
പഞ്ചാഗ്നി
നഖക്ഷതങ്ങൾ
അമൃതം ഗമയ
ആരൂഢം
ആൾക്കൂട്ടത്തിൽ തനിയെ
അടിയൊഴുക്കുകൾ
ഉയരങ്ങളിൽ
ഋതുഭേദം
വൈശാലി
ഒരു വടക്കൻ വീരഗാഥ
പെരുന്തച്ചൻ
താഴ്വാരം
സുകൃതം
പരിണയം
എന്നു സ്വന്തം ജാനകിക്കുട്ടി (ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന ചെറുകഥയെ ആശ്രയിച്ച്)
തീർത്ഥാടനം (വാനപ്രസ്ഥം എന്ന ചെറുകഥയെ ആശ്രയിച്ച്)
പഴശ്ശിരാജ
ഒരു ചെറുപുഞ്ചിരി
മറ്റുകൃതികൾ….

ഗോപുരനടയിൽ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, , ജാലകങ്ങളും കവാടങ്ങളും, വൻകടലിലെ തുഴവള്ളക്കാർ, അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി, രമണീയം ഒരു കാലം ആൾക്കൂട്ടത്തിൽ തനിയെ, മനുഷ്യർ നിഴലുകൾ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ.
എം.ടിയുടെ മൗനം വാചാലമാവുന്നത് തൂലികയിലൂടെയാണ്. തട്ടും തടവുമില്ലാതെ ഒഴുകുന്ന നിളാ നദിപോലെ ശാന്തമായി. വാക്കുകളുടെ ഒഴുക്ക്, ആശയങ്ങളുടെ ലാളിത്യം, ഭാഷയുടെ സൗന്ദര്യം ഇതാണ് ഓരോ എം.ടി കഥകളുടെയും മുഖമുദ്ര. എത്ര തലമുറകൾ വായിച്ചിട്ടും മടുക്കുന്നില്ല എം.ടി എന്ന നോവലിസ്റ്റിനെ.
മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എംടിയുടെ സാഹിത്യ കൃതികള്‍ മലയാളി ഉള്ള കാലം വരെ വാഴ്ത്തപ്പെടുകയും പുനര്‍വായിക്കുകയും ചെയ്യും….
മലയാളിയുടെ മനസ്സു നിറച്ച് എഴുത്തുകാരന് ആദരാഞ്ജലികൾ
-ന്യൂസ് ഡെസ്ക് thrissurtimes.com