Saturday, February 14, 2026
HomeCity Newsപ്രസംഗം പോലുമില്ലാതെ സുരേഷ്ഗോപി റിബൺ മുറിച്ച് മടങ്ങി
spot_img

പ്രസംഗം പോലുമില്ലാതെ സുരേഷ്ഗോപി റിബൺ മുറിച്ച് മടങ്ങി

തൃശൂർ:ആക്‌ഷൻ സിനിമയിലെ ക്ലൈമാക്സ് പോലെ ശക്തൻ മത്സ്യ–മാംസ മാർക്കറ്റിലെ പുതിയ ശുചിമുറി ബ്ലോക്കിന്റെ ഉദ്ഘാടനം മിനിറ്റുകൾക്കുള്ളിൽ നിർവഹിച്ചു മടങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഡിവിഷൻ കൗൺസിലർ പോലും സ്ഥലത്തെത്തുന്നതിനു മുൻപാണു റിബൺ മുറിച്ച് ഉദ്ഘാടനം നടത്തിയും ശുചിമുറികൾ സന്ദർശിച്ചും കേന്ദ്രമന്ത്രി മടങ്ങിയത്. കേന്ദ്രമന്ത്രിയോടു പരാതികൾ അറിയിക്കാൻ ആളുകൾ ഒത്തുകൂടിയതോടെയും പരിസരത്ത് കനത്ത വെയിലുള്ളതിനാലും ഉദ്ഘാടനച്ചടങ്ങും പ്രസംഗവും വേണ്ടെന്നും കേന്ദ്രമന്ത്രി നിർദേശിച്ചു.

ഇതോടെ സ്വാഗതപ്രസംഗത്തിനു മുതിർന്നെങ്കിലും പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങും കോർപറേഷൻ ഉപേക്ഷിച്ചു. ശക്തൻ മത്സ്യ–മാംസ മാർക്കറ്റിന്റെ നവീകരണ ഭാഗമായി സുരേഷ് ഗോപി രാജ്യസഭാ എംപിയായിരുന്ന കാലത്തെ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചു നിർമിച്ച ശുചിമുറി ബ്ലോക്കിന്റെ ഉദ്ഘാടനവും കിണർ പുനരുദ്ധാരണത്തിന്റെ സമർപ്പണവുമായിരുന്നു പരിപാടി. ഇന്നലെ വൈകിട്ടു 3.30 നായിരുന്നു കോർപറേഷൻ ഉദ്ഘാടനച്ചടങ്ങ് നിശ്ചയിച്ചിരുന്നത്. ഇതു സംബന്ധിച്ചു പുറത്തിറക്കിയ നോട്ടിസിലും 3.30 ആയിരുന്നു ഉദ്ഘാടന സമയം.

മേയർ എം.കെ.വർഗീസായിരുന്നു അധ്യക്ഷൻ. എന്നാൽ നിശ്ചയിച്ചതിലും 30 മിനിറ്റു നേരത്തെ സുരേഷ്ഗോപി മാർക്കറ്റിലെ ഉദ്ഘാടന വേദിയിലെത്തി. മേയർ അടക്കമുള്ള കോർപറേഷൻ ഭരണനേതൃത്വം അപ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. വിവരമറിഞ്ഞ മേയർ ഉടൻ മാർക്കറ്റിലെത്തി. തുടർന്ന് ഇരുവരും ചേർന്നു റിബൺ മുറിച്ചും പ്രത്യേകം സ്ഥാപിച്ച വലിയ മെഴുകുതിരികളും കത്തിച്ചും പരിപാടി ഉദ്ഘാടനം ചെയ്തു. ശിലാഫലകത്തിന്റെ അനാഛാദനവും കേന്ദ്ര മന്ത്രി നിർവഹിച്ചു.

ഇരുവരും വിശ്രമ–ശുചിമുറികളും കിണറും സന്ദർശിച്ചു തിരികെ വേദിക്കു സമീപമെത്തിയപ്പോഴാണു പരാതികളുമായി പലരും കേന്ദ്ര മന്ത്രിയെ സമീപിച്ചത്. ഇതിനിടയിൽ കോർപറേഷൻ മരാമത്തു സ്ഥിരസമിതി അധ്യക്ഷ കരോളിൻ ജെറീഷ് പെരിഞ്ചേരി സ്വാഗത പ്രസംഗം ആരംഭിച്ചതോടെ സുരേഷ് ഗോപി വിലക്കി. മേയറും അനുകൂല നിലപാട് സ്വീകരിച്ചതോടെ ഉദ്ഘാടന–അധ്യക്ഷ പ്രസംഗങ്ങളും കരാറുകാരെ ആദരിക്കുന്നതും അടക്കമുള്ള ചടങ്ങുകൾ ഉപേക്ഷിക്കുകയായിരുന്നു.

പിന്നാലെ മേയർക്കു ഹസ്തദാനം നൽകി കേന്ദ്ര മന്ത്രി മടങ്ങി. ശക്തൻ മാർക്കറ്റ് അടങ്ങുന്ന പള്ളിക്കുളം ഡിവിഷനിൽ സിന്ധു ആന്റോ ചാക്കോളയാണു കൗൺസിലർ. ചടങ്ങിലേക്ക് സ്ഥലം എംഎൽഎയായ പി.ബാലചന്ദ്രനും മുഖ്യാതിഥിയായി ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. കോർപറേഷനിലെ മറ്റുചില സ്ഥിരസമിതി അധ്യക്ഷരും ചടങ്ങിൽ നിന്നു വിട്ടുനിന്നു.

പ്രത്യേക വേദി വേണ്ടെന്നു നേരത്തേ തന്നെ നിർദേശം
തൃശൂർ ശക്തൻ മത്സ്യ–മാംസ മാർക്കറ്റിലെ ശുചിമുറി ബ്ലോക്കിന്റെ ഉദ്ഘാടനത്തിനു പ്രത്യേക വേദി (സ്റ്റേജ്) വേണ്ടെന്നും മൈക്ക് മാത്രം മതിയെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി കോർപറേഷനോടു നിർദേശിച്ചിരുന്നു. തന്റെ രാജ്യസഭാ എംപി ഫണ്ടിൽ നിന്നു നൽകിയ തുക ചെലവഴിച്ചു നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി സുരേഷ് ഗോപിയെ കോർപറേഷൻ ബന്ധപ്പെട്ടപ്പോൾ തന്നെ ഈ നിർദേശം അദ്ദേഹം നൽകിയിരുന്നു

എന്നാൽ ഔദ്യോഗിക മര്യാദയുടെ ഭാഗമായി കോർപറേഷൻ പ്രത്യേക വേദിയും മറ്റു സജ്ജീകരണങ്ങളും ഒരുക്കുകയായിരുന്നു.ഇതോടൊപ്പം ആദ്യം കോർപറേഷൻ നിശ്ചയിച്ചിരുന്ന ഉദ്ഘാടന സമയം 4.30 ആയിരുന്നു. പിന്നീടു കേന്ദ്ര മന്ത്രിയുടെ സൗകര്യാർഥം ഇതു പിന്നീട് ഒരു മണിക്കൂർ നേരത്തെയാക്കി 3.30നും നിശ്ചയിച്ചു.

ആധുനിക സൗകര്യങ്ങൾ
തൃശൂർ: നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ശക്തൻ മത്സ്യ–മാംസ മാർക്കറ്റിനുള്ളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ശുചിമുറികളുമായി 3 നില കെട്ടിടമാണു തുറന്നത്. ഏറ്റവും മുകളിലായി മാർക്കറ്റിലെ വ്യാപാരികളുടെ ദൈനംദിന ആവശ്യത്തിനായി 25,000 ലീറ്ററിന്റെ ജലസംഭരണി സ്ഥാപിച്ചു. കെട്ടിടത്തോടു ചേർന്നുള്ള വലിയ കുളം വൃത്തിയാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments