തൃശ്ശൂരിൽ വീണ്ടും കിറ്റ് വിവാദത്തിൽ മുങ്ങി ബിജെപി. കാച്ചേരിയിലെ അച്ചാർ കമ്പനിക്കകത്ത് കിറ്റുകൾ കണ്ടെത്തി. വിതരണത്തിനായി ബി ജെ പി തയ്യാറാക്കിയ കിറ്റുകളെന്നാണ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാർഥി അബിൻസിന്റെ സഹോദരന്റെ സ്ഥാപനത്തിലാണ് കിറ്റുകൾ കണ്ടെത്തിയത്.അതേസമയം, നേരത്തെ തൃശൂർ ജില്ലയിൽ ബിജെപിയുടെ നേതൃത്വത്തിൽ കിറ്റു വിതരണത്തിനുള്ള ശ്രമം നടന്നിരുന്നു. വാടാനപ്പിള്ളി ചാമ്പ്യൻസ് എന്ന സ്ഥാപനത്തിൽ നാലായിരത്തിലധികം കിറ്റുകൾ തയ്യാറാക്കിയിരുന്നു. യുവമോർച്ച നേതാവ് ബഗീഷ് പൂരാടന്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണത്തിനുള്ള ശ്രമം നടന്നതെന്നാണ് ആരോപണമുണ്ടായത്. സംഭവസ്ഥലത്ത് ബിജെപി വൈസ് പ്രസിഡന്റും നടനുമായ ദേവനും ഉണ്ടായിരുന്നു.
വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ യുഡിഎഫ്,എൽഡിഎഫ് പ്രവർത്തകർ കിറ്റ് വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ തടഞ്ഞിരുന്നു.. തുടർന്ന് നേതാക്കളെ സംരക്ഷിക്കാൻ ബിജെപി പ്രവർത്തകർക്കൂടി എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഏറെ നേരം നീണ്ടു നിന്നു. ഇതിന് ശേഷമാണ് ഇപ്പോൾ വീണ്ടും ബി ജെ പിയുടെ പേരിൽ കിറ്റ് വിവാദമുണ്ടാകുന്നത്.


