തൃശ്ശൂർ: തൃശ്ശൂർ ഒളരിയിൽ വോട്ടർമാർക്ക് ബിജെപി ഭക്ഷ്യക്കിറ്റുകൾ നൽകിയെന്ന പരാതിയുമായി എൽഡിഎഫ്. വോട്ടിന് കിറ്റ് നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ശിവരാമപുരം നഗറിലെ താമസക്കാർക്കാണ് സൂപ്പർ മാർക്കറ്റ് വഴി കിറ്റുകൾ വിതരണം ചെയ്തത്. എൽഡിഎഫ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. 28കിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തതെന്നാണ് വിവരം.
ബിജെപി കിറ്റ് നൽകുന്നുവെന്ന് അറിഞ്ഞ് മൂന്ന് സ്ത്രീകൾ സൂപ്പർ മാർക്കറ്റിലെത്തിയതോടെയാണ് പരാതി ഉയർന്നത്. അയൽക്കാർ കിറ്റ് വാങ്ങി പോകുന്നത് കണ്ട് അറിഞ്ഞാണ് കിറ്റ് വാങ്ങാൻ വന്നതെന്നാണ് മൂവരും പ്രതികരിച്ചത്. രാധാകൃഷ്‌ണൻ എന്ന വ്യക്തി കഴിഞ്ഞദിവസം വന്ന് അമ്പത് കിറ്റുകൾ ഓർഡർ ചെയ്തുതുവെന്നാണ് സൂപ്പർ മാർക്കറ്റ് ഉടമ പ്രതികരിച്ചത്. പലചരക്ക് സാധനങ്ങൾ അടങ്ങിയ ഒരു കിറ്റിന് 900രൂപയാണ് വില. 48കിറ്റുകൾ ഇതുവരെ ആളുകൾ വാങ്ങിപ്പോയെന്നും കടയുടമ പറയുന്നു. വരുന്ന ആളുകളുടെ എണ്ണമറിയിക്കുകയും അതിനനുസരിച്ച് ആളുകൾ വന്ന് വാങ്ങിപ്പോകുകയാണെന്നും കടയുടമ പ്രതികരിച്ചു. രാധാകൃഷ്ണൻ പ്രാദേശിക ബിജെപി നേതാവാണെന്നാണ് വിവരം.
മദ്യവും പണവും നൽകി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതായി സിപിഐ നേതാവും മുൻ മന്ത്രിയുമായ വി എസ് സുനിൽകുമാർ ആരോപിച്ചു. പല കച്ചവടക്കാരുടെയും സഹകരണത്തോടെ ബിജെപിക്കാർ വ്യാപകമായി മദ്യശാലകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിൽ ഇത്തരം സംവിധാനം സജ്ജീകരിക്കുകയാണ്.പാവപ്പെട്ടയാളുകൾ താമസിക്കുന്ന ഉന്നതികളിലെ ആളുകളെയാണ് ലക്ഷ്യവെയ്ക്കുന്നത്. ബിജെപി മുഖ്യമന്ത്രിമാർ സംസ്ഥാനത്തെത്തുമ്പോൾ പെട്ടികളിൽ എത്തിക്കുന്ന പണമാണ് ഇങ്ങനെ ഉപയോഗിച്ച് ജനഹിതത്തെ അട്ടിമറിക്കുന്നത്.തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും വി എസ് സുനിൽ കുമാർ ആവശ്യപ്പെട്ടു.


