തൃശ്ശൂര്‍: മുന്‍ മേയര്‍ എം കെ വര്‍ഗീസ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജന്‍ പല്ലന് പിന്തുണ നല്‍കും. രാജന്‍ പല്ലന്‍ അല്‍പ്പം വൈകാതെ എം കെ വര്‍ഗീസിന്റെ വീട്ടിലെത്തും.
പഴയ വീട്ടിലേക്ക് തിരിച്ചുപോകുന്നുവെന്നാണ് എം കെ വർഗീസ് കോണ്‍ഗ്രസിലേക്കുള്ള മടക്കത്തെക്കുറിച്ച് പ്രതികരിച്ചത്. ‘അത്രയേ ഉള്ളൂ. കോണ്‍ഗ്രസ് ജയിക്കണം എന്നാണ് എന്റെ ആഗ്രഹം. ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യം ഉണ്ട്. അന്നത്തെ സാഹചര്യം അതായിരുന്നില്ല. സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ തൃശ്ശൂരില്‍ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അന്ന് ഭരണം ഉണ്ടായിരുന്നു. ഇടതുപക്ഷത്തിനായിരുന്നു പിന്തുണ. ആ ഒരു ബന്ധം മാത്രമെ താനും ഇടതുപക്ഷവുമായും ഉള്ളൂ’ വെന്നും എം കെ വര്‍ഗീസ് പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും യാതൊരു വാഗ്ദാനവും ഇല്ല. പ്രവര്‍ത്തനരംഗത്ത് വാഗ്ദാനമില്ലാതെ തുടരും എന്നും എം കെ വര്‍ഗീസ് പറഞ്ഞു. ഇത്തവണ യുഡിഎഫ് ഭരിക്കും. തന്റെ പഴയ തറവാടാണ് കോണ്‍ഗ്രസ്. അന്ന് അങ്ങനെ സംഭവിച്ചുപോയി എന്നും എം കെ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
2000ലും 2020ലും കൗണ്‍സിലറായിരുന്നു എം കെ വര്‍ഗീസ്. 2020ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നെട്ടിശ്ശേരിയില്‍ നിന്നും സ്വതന്ത്രനായി വിജയിച്ച എം കെ വര്‍ഗീസ് എല്‍ഡിഎഫ് പിന്തുണയോടെ മേയര്‍ ആവുകയായിരുന്നു. എല്‍ഡിഎഫും യുഡിഎഫും 24 സീറ്റുകളോടെ ഒപ്പത്തിനൊപ്പം വന്നതോടെ വര്‍ഗീസിന്റെ തീരുമാനം നിര്‍ണ്ണായകമായി. ഇതോടെ വര്‍ഗീസിനെ മേയറാക്കാന്‍ സമ്മതിച്ച് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടി. പൊലീസുകാര്‍ തന്നെ സല്യൂട്ട് ചെയ്യണം എന്ന് പറഞ്ഞത് സുരേഷ് ഗോപിയെ വാനോളം പുകഴ്ത്തിയതും ചര്‍ച്ചയായിരുന്നു.


