കൊച്ചി: കൊടുങ്ങല്ലൂർ ഭരണിയ്ക്കിടെ നടത്തിയ സിനിമാ ചിത്രീകരണം വിവാദത്തിൽ. കോമരത്തിന്റെ വേഷം കെട്ടിയവരും പൊലീസും തമ്മിലുളള സംഘട്ടനമാണ് ചിത്രീകരിച്ചത്. സിനിമാ ചിത്രീകരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തെറ്റായ രീതിയിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു. ഇതോടെ വിശദീകരണവുമായി ദേവസ്വം ബോർഡ് രംഗത്തെത്തി. ബോർഡിൻ്റെ അനുമതി ഇല്ലാതെയാണ് സിനിമാ ചിത്രീകരണം നടന്നതെന്നാണ് വിശദീകരണം.മൂന്ന് ഡിഎസ്എൽആർ ക്യാമറകൾ ഉപയോഗിച്ചായിരുന്നു കോമരങ്ങളും പൊലീസും തമ്മിലുളള സംഘട്ടന രംഗം ചിത്രീകരിച്ചത്. ആദ്യഘട്ടത്തിൽ ഇത് സിനിമാചിത്രീകരണമാണ് എന്ന് ആർക്കും മനസിലായിരുന്നില്ല. അതുകൊണ്ടുതന്നെ പൊലീസ് യൂണിഫോമിലുളളവർ കോമരങ്ങളെ മർദ്ദിക്കുന്നത് കണ്ട ജനങ്ങൾ ആശയക്കുഴപ്പത്തിലായി. പിന്നീടാണ് ഇത് സിനിമാ ഷൂട്ടിംഗാണെന്ന് മനസിലായത്. എന്നാൽ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തെറ്റായി പ്രചരിക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ ഭരണിക്കിടെ പൊലീസ് അതിക്രമം എന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും അനുമതിയില്ലാതെയാണ് ചിത്രീകരണം നടത്തിയതെന്ന് വ്യക്തമാവുകയും ചെയ്തു. ഏത് സിനിമയുടെ ഷൂട്ടിംഗാണ് നടന്നതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.


