തൃശൂർ:നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയും പ്രിയ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്റെ വിജയത്തിനായി സാംസ്കാരിക കേരളം കൈകോർത്തു. ഇന്ന് വൈകുന്നേരം 5 മണിക്ക് അയ്യന്തോൾ കോസ്റ്റ്‌ഫോർഡിൽ നടന്ന ‘സുഹൃദ് സംഗമം’ അക്ഷരാർത്ഥത്തിൽ കലയുടെയും സൗഹൃദത്തിന്റെയും ഉത്സവമായി മാറി.
പ്രമുഖ എഴുത്തുകാരും കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും ഒത്തുചേർന്ന വേദിയിൽ രാഷ്ട്രീയത്തിനപ്പുറം സ്നേഹത്തിന്റെയും കലയുടെയും ഭാഷയാണ് മുഴങ്ങിക്കേട്ടത്. അയ്യന്തോൾ കോസ്റ്റ്‌ഫോർഡിലെ ഹാൾ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി കവിതകളും പാട്ടുകളും ഓർമ്മകളും പങ്കുവെച്ചപ്പോൾ അതൊരു തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കപ്പുറം ഹൃദ്യമായൊരു സാംസ്കാരിക വിരുന്നായി പരിണമിച്ചു.
മതവിദ്വേഷത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്ന കാലഘട്ടത്തിൽ, ഫാസിസ്റ്റ് പ്രവണതകൾക്കെതിരായ പ്രതിരോധം സാംസ്കാരിക പ്രവർത്തകരുടെ വലിയൊരു ബാധ്യതയായി മാറുകയാണെന്ന് പ്രശസ്ത കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. ആലങ്കോട് ലീലാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലങ്കോട് ലീലാകൃഷ്ണന് പിന്തുണയുമായി നൂറുകണക്കിന് എഴുത്തുകാരും കലാകാരന്മാരും പരിപാടിയിൽ പങ്കെടുത്തു. സാംസ്കാരിക കേരളത്തിലെ പ്രമുഖരായ അശോകൻ ചരുവിൽ, ജയരാജ് വാര്യർ, കെ ജി ശിവാനന്ദൻ , ഇ എം സതീശൻ ടി.എ. ഉഷാകുമാരി, ഡോ. സി. രാവുണ്ണി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ സ്വർണ്ണലത ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ ആവേശമായി
തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക യുവ കലാസാഹിതി സംസ്ഥാന നേതാക്കൾ എം.എം. സചീന്ദ്രൻ (സംസ്ഥാന സെക്രട്ടറി) അഷ്റഫ് കുരുവട്ടൂർ ( സംസ്ഥാന ട്രഷറർ)
സി.വി. പൗലോസ്
സോമൻ താമരക്കുളം
ഡോ. ഗിരീഷ് കുമാർ
ഡോ.രത്നകുമാരി ചടങ്ങിൽ വെച്ച് ആലങ്കോട് ലീലാകൃഷ്ണന് കൈമാറി.
തുടർന്ന് അദ്ദേഹം സ്നേഹഭാഷണം നടത്തി.


