തൃശ്ശൂർ: കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പോസ്റ്റർ യുദ്ധം രൂക്ഷമാകുന്നു. തൃശ്ശൂരിലെ കോൺഗ്രസിനെ ക്രൈസ്തവ സഭകൾക്ക് വിറ്റുവെന്ന് ആരോപിച്ചാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഡിസിസി ഓഫീസ് പരിസരത്തും പ്രസ് ക്ലബ് റോഡിലുമാണ് പ്രതിഷേധ സൂചകമായുള്ള ഈ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ ഒന്നൊന്നായി പുറത്തുവരികയാണ്.മുൻ മേയറും കൂടിയായ രാജൻ പല്ലൻ തൃശൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്. ഡിസിസി പ്രസിഡന്റ് പണത്തിന് വേണ്ടി സീറ്റ് ക്രൈസ്‌തവ സഭകൾക്ക് വിറ്റുവെന്ന ഗുരുതരമായ ആരോപണവും പോസ്റ്ററുകളിലുണ്ട്. സേവ് കോൺഗ്രസ് എന്ന പേരിലാണ് നഗരമധ്യത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
മുൻ എംഎൽഎ ടി.വി. ചന്ദ്രമോഹൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ് എന്നിവരുടെ പേരുകൾ സജീവമായി പരിഗണിച്ചിരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്.ഡിസിസി ഓഫീസിനു മുന്നിലും തൃശൂർ പ്രസ് ക്ലബ്ബിനു മുന്നിലും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ വാർത്തയായതോടെ പ്രവർത്തകർ കീറിക്കളഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് മണലൂർ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തൃശ്ശൂരിലെ കോൺഗ്രസിനെ തകർക്കുന്നത് ടി.എൻ പ്രതാപൻ ആണെന്നായിരുന്നു പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്.


