തൃശൂർ: സിപിഐയുമായി ഇടഞ്ഞ് നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി സി മുകുന്ദൻ എംഎൽഎയെ കൈവിട്ട് കോൺഗ്രസ്. നാട്ടികയിൽ സുനിൽ ലാലൂരിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. ഇതോടെ മുകുന്ദന് കോൺഗ്രസ് പിന്തുണ ഉണ്ടാകില്ല. പിന്തുണ തേടി സി സി മുകുന്ദൻ ഡൽഹിയിൽ അടക്കം പോവുകയും കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.
നാട്ടികയിൽ സിപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗീതാ ഗോപിയുടേത് ‘പേയ്മെൻ്റ് സീറ്റ്’ ആണെന്ന ആരോപണത്തിന് പിന്നാലെയാണ് സി സി മുകുന്ദനെ പുറത്താക്കിയത്. പിന്നാലെ താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന് മുകുന്ദൻ പ്രഖ്യാപിക്കുകയായിരുന്നു.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി മുകുന്ദൻ ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. തൃശ്ശൂർ മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരുമായും സി സി മുകുന്ദൻ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ച സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ ജോസ് വള്ളൂർ തയ്യാറായിരുന്നില്ല.
നാട്ടികയിലെ കോൺഗ്രസ് പ്രാദേശിക പ്രവർത്തകർക്കിടയിൽ സി സി മുകുന്ദനെതിരെ വികാരം ഉയർന്നിരുന്നു. സിപിഐ പുറത്താക്കിയ ‘സ്ക്രാപ്പ്’ തങ്ങൾക്ക് വേണ്ട എന്നായിരുന്നു പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. മുകുന്ദൻ നിരന്തരമായി പാർട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാർട്ടി വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിവരികയാണ് എന്നായിരുന്നു സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയുടെ ആരോപണം.


