Thursday, March 12, 2026
HomeBREAKING NEWSകൗൺസിൽ യോഗത്തിൽ പരാതി;മേയറുടെ ഓഫീസിൽനിന്ന് അപേക്ഷകൾ അപ്രത്യക്ഷമാകുന്നു
spot_img

കൗൺസിൽ യോഗത്തിൽ പരാതി;മേയറുടെ ഓഫീസിൽനിന്ന് അപേക്ഷകൾ അപ്രത്യക്ഷമാകുന്നു

തൃശൂർ: മേയറുടെ ഓഫീസിൽ നൽകുന്ന അപേക്ഷകൾ കാണാതാകുന്നതായി കൗൺസിൽ യോഗത്തിൽ പരാതി. മേയർ റിലീഫ് ഫണ്ടിനായി നൽകിയ മൂന്ന് അപേക്ഷകൾ നഷ്‌ടമായെന്ന് കൗൺസിലർ നിമ്ന മനോജ് പറഞ്ഞു.ഉദ്യോഗസ്ഥരടക്കമുള്ളവർ മേയറുടെ ഓഫീസിൽ വിശദമായി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും നിമ്‌ന പറഞ്ഞു. സമാന അനുഭവം തനിക്കും ഉണ്ടായെന്ന് കോൺഗ്രസ് കൗൺസിലർ സുനിത വിനുവും പറഞ്ഞു. എന്നാൽ പരാതിയെ കൗൺസിൽ യോഗത്തിൽ പരിഹസിക്കുകയാണ് മേയർ നിജി ജസ്റ്റിൻ ചെയ്‌തത്‌. ‘ഞാൻ എടുത്ത് കൊണ്ടുപോകില്ല. പേര് ഓർമയുണ്ടെങ്കിൽ വീണ്ടും അപേക്ഷ തന്നാൽ പരിഗണിക്കാം’ എന്നായിരുന്നു മേയറുടെ മറുപടി.എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് മേയർ റിലീഫ് ഫണ്ടിനായി കോർപറേഷൻ ഫ്രണ്ട് ഓഫീസ് വഴിയാണ് അപേക്ഷ സ്വീകരിച്ചിരുന്നത്. അപേക്ഷകൾ ഫയലാക്കിയ ശേഷമാണ് 5000 രൂപ സഹായം നൽകിയിരുന്നത്. എന്നാൽ യുഡിഎഫ് അധികാരത്തിൽ എത്തിയതോടെ ഈ രീതി അട്ടിമറിച്ച് അപേക്ഷകൾ മേയറുടെ ഓഫീസ് വഴിയാക്കി. അപേക്ഷകൾ കൃത്യമായി ഫയലാക്കാത്തതിനാൽ ആരൊക്കെ അപേക്ഷ നൽകി എന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമല്ല. മേയറുടെ ഓഫീസിന്റെ പ്രവർത്തനം സ്വകാര്യ ഇവൻ്റ് മാനേജ്മെന്റ് കന്പനിയെ ഏൽപ്പിച്ചതിന് പിന്നാലെയാണ് കൗൺസിലർമാർ നൽകുന്ന അപേക്ഷകൾ കാണാതാകുന്ന സാഹചര്യമുണ്ടാകുന്നത്. ഭരണസമിതിയുടെ കെടുകാര്യസ്ഥത പദ്ധതി വിഹിതത്തിൽ 79 കോടി രൂപ നഷ്ടമാകുന്നതിന് ഇടയാക്കി. മേയറുടെ ഓഫീസ് പ്രവർത്തനങ്ങളിലെ വീഴ്ചയടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് എൽഡിഎഫ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഒഴിഞ്ഞുകിടക്കുന്ന കടമുറികൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന് എൽഡിഎഫ് പാർലിമെന്ററി പാർടി നേതാവ് ടി ആർ ഹിരൺ ആവശ്യപ്പെട്ടു. യോഗത്തിനിടെ ഡെപ്യൂട്ടി മേയർ എ പ്രസാദും കോൺഗ്രസ് കൗൺസിലർമാരും തമ്മിൽ വാക്കുതർക്കമുണ്ടായി. തെരുവ് വിളക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ വിശദീകരണം നൽകണമെന്ന് കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടതാണ് തർക്കത്തിന് വഴിവച്ചത്. ചർച്ചയിൽ അനീസ് അഹ്‌മദ്, എം എൽ റോസി, എം എസ് സിജിത്ത്, ടി ആർ സന്തോഷ്, ബൈജു വർഗീസ്, വിൻഷി അരുൺകുമാർ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments