Wednesday, March 11, 2026
HomeBREAKING NEWSതൃശൂർ ഉറപ്പിച്ചു! പത്മജവേണുഗോപാൽ
spot_img

തൃശൂർ ഉറപ്പിച്ചു! പത്മജവേണുഗോപാൽ

തൃശൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചെന്ന സൂചന നൽകി ഫോട്ടോഷൂട്ട് ആരംഭിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ . പത്മജ തന്നെ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഫോട്ടോഷൂട്ടിൻ്റെ വീഡിയോ പങ്കുവെച്ചത്. ‘നമുക്കൊരുമിച്ച് തുടങ്ങാം’ എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പങ്കുവെച്ചത്. ബിജെപിയുടെ ഷാൾ ധരിച്ച് കൈ കൂപ്പിയും മുഷ്ഠി ചുരുട്ടിയും കാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നതടക്കം വീഡിയോയിലുണ്ട്.

കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ പത്മജ വേണുഗോപാൽ ഇക്കുറി തൃശൂർ മണ്ഡലത്തിൽനിന്ന് ജനവിധി തേടുമെന്നാണ് അഭ്യൂഹം. ഇക്കാര്യം പത്മജ നിഷേധിച്ചിട്ടില്ല. ആഴ്ചകൾക്ക് മുൻപ് പത്മജ ബിജെപിക്കായി ചുവരെഴുത്തും നടത്തിയിരുന്നു. ആറ്റുകാൽ പൊങ്കാലയ്ക്കിടെ, തൃശൂരിലെ ഓരോ വീടും തനിക്ക് അറിയാവുന്നതാണെന്നും അവിടുത്തെ ആളുകൾ തൻ്റെ സുഹൃത്തുക്കളാണെന്നും പത്മജ പ്രതികരിച്ചിരുന്നു. അവർക്ക് താൻ ‘പത്മേച്ചി’ ആണെന്നും അത്തരത്തിലൊരു ആത്മവിശ്വാസമുണ്ടെന്നും പത്മജ വേണുഗോപാൽ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

2024 മാർച്ചിലാണ് പത്മജ വേണുഗോപാൽ ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽവെച്ച് ബിജെപി അംഗത്വം സ്വീകരിച്ചത്. തുടർന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ പത്മജ രംഗത്തെത്തിയിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജനവിധി തേടിയെങ്കിലും ജയിക്കാനായിരുന്നില്ല. സിപിഐയുടെ പി ബാലചന്ദ്രനോട് 946 വോട്ടുകൾക്കായിരുന്നു പത്മജയുടെ പരാജയം.

44,263 വോട്ടുകൾ പി ബാലചന്ദ്രൻ പിടിച്ചപ്പോൾ 43,317 വോട്ടുകളായിരുന്നു പത്മജയ്ക്ക് ലഭിച്ചത്. മൂന്നാമതെത്തിയ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി 40,457 വോട്ടുകളും പിടിച്ചു. ബിജെപിയിൽ എത്തിയ ശേഷം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളിൽനിന്ന് ചതി നേരിട്ടുവെന്ന ആരോപണം പത്മജ ഉന്നയിച്ചിരുന്നു. ഇക്കുറി തൃശൂരിൽനിന്ന് വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് പത്മജ വേണുഗോപാൽ. ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിൽ തൂശൂർ പിടിച്ചത് പത്മജയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷൻ ഭരണം കോൺഗ്രസ് പിടിച്ചതും ബിജെപിക്ക് വോട്ട് കുറഞ്ഞതും വെല്ലുവിളിയാണ്. പത്മജ തൃശൂരിൽ വിജയിക്കുമെന്ന് സുരേഷ് ഗോപി എംപി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

അതിനിടെ, കവി ആലങ്കോട് ലീലകൃഷ്ണൻ തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥിയാകും. യുഡിഎഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. എഐസിസിസി മുൻ സെക്രട്ടറി അഡ്വ. ശ്രീനിവാസൻ കൃഷ്ണൻ, മുൻ മേയർ രാജൻ ജെ പല്ലൻ അടക്കം നാലുപേർ പട്ടികയിൽ ഉണ്ടെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments