തൃശൂർ:സമൂഹമാധ്യമത്തിലെ പോസ്റ്റിന്റെ പേരിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അരണാട്ടുകര കിഴക്കേപുറം സ്വദേശി തട്ടിൽ പല്ലൻ വീട്ടിൽ ഷാജി (45) യെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫെബ്രുവരിയിൽ കണ്ണൂരിൽ നടന്ന മിസ്റ്റർ കേരള മത്സരത്തിൻ്റെ ജഡ്‌ജിങ്ങുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിൻ്റെ വൈരാഗ്യത്തിലാണ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിലുൾപ്പെട്ട മൂന്നു പേരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാജിയുടെ പേരിൽ വിയ്യൂർ, പീച്ചി, അന്തിക്കാട്, തൃശൂർ ഈസ്റ്റ്, വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഏഴോളം കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


