തൃശൂർ: കുന്നംകുളം പെരുമ്പിലാവിലെ കെആർ ബാറിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് യുവാക്കൾക്ക് പരുക്കേറ്റു. ചാലിശേരി സ്വദേശികളായ വൈഷ്ണവ് (25), വിഷ്‌ണു (30), എടപ്പാൾ സ്വദേശി വിജിൽ (29) എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ നാലംഗ സംഘത്തിനെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ രാത്രി 10.30 നാണ് സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബിയർ കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ വിഷ്‌ണുവിന്റെ പുറത്ത് ആഴത്തിലുള്ള മുറിവേൽക്കുകയും 37 തുന്നലുകൾ ഇടുകയും ചെയ്തു. വിജിലിന്റെ മുഖത്തും പരുക്കേറ്റിട്ടുണ്ട്. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ലിഷോയ് (അപ്പു), നിഖിൽ (ചാപ്പു), ബാദുഷ (മോനായി), ഇവരുടെ സുഹൃത്തായ അർഷാദ് എന്നിവർ ചേർന്നാണ് യുവാക്കളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കുന്നംകുളം, ചങ്ങരംകുളം പൊലീസ് സ്റ്റേഷനുകളിലെ സാമൂഹ്യ വിരുദ്ധരുടെ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.
കഴിഞ്ഞ വർഷം മാർച്ചിൽ കുന്നംകുളം സ്വദേശിയായ അക്ഷയ് (കൂത്തൻ) എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇപ്പോൾ ആക്രമണം നടത്തിയ ലിഷോയിയും നിഖിലും ബാദുഷയും. നിലവിൽ ഒല്ലൂർ, ചാവക്കാട്, ചങ്ങരംകുളം എന്നിവിടങ്ങളിലായി താമസിച്ച് വരികയായിരുന്നു ഇവർ. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.


