ഉത്സവ സീസണുകളിൽ പടക്കങ്ങൾ പൊട്ടി കണ്ണിന് ഗുരുതരമായി പരിക്കേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ശബ്ദത്തേക്കാൾ വർണ്ണത്തിന് പ്രാധാന്യമുള്ള പടക്കങ്ങൾ വിപണിയിൽ സുലഭമായതോടെ കുട്ടികളാണ് ഇത്തരം അപകടങ്ങൾക്ക് കൂടുതലായും ഇരയാകുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ മാത്രം ഒ.പി., ഐ.പി. വിഭാഗങ്ങളിലായി ഇരുപതോളം പേരാണ് പടക്കം പൊട്ടിയുണ്ടായ പരിക്കുകളുമായി ചികിത്സ തേടിയെത്തിയത്.
പടക്കങ്ങളിൽ കെമിക്കലുകൾ അമിതമായി ഉപയോഗിക്കുന്നത് പരിക്കുകളുടെ ആഘാതം വർദ്ധിപ്പിക്കുന്നുണ്ട്. നേത്രഗോളം തകർന്ന നിലയിൽ വരെ രോഗികൾ ചികിത്സക്കെത്തുന്നുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഓലപ്പടക്കങ്ങൾക്ക് പകരം വിദേശ നിർമ്മിത പടക്കങ്ങൾ വിപണി കീഴടക്കിയതോടെ അപകടസാധ്യതയും കൂടിയിരിക്കുകയാണ്. വിദേശ പടക്കങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്ന് കോർണിയ സ്പെഷ്യലിസ്റ്റ് ഡോ. ഹിൽഡ നിക്സൺ പറഞ്ഞു.
കൃത്യമായ നിലവാര പരിശോധനയും ബോധവൽക്കരണവുമാണ് ഇത്തരം അപകടങ്ങൾ തടയാനുള്ള പ്രധാന മാർഗ്ഗമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു. ഉത്സവ ആഘോഷങ്ങൾക്കിടയിൽ കുട്ടികൾ പടക്കം പൊട്ടിക്കുമ്പോൾ മുതിർന്നവരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും കണ്ണിന് പരിക്കേറ്റാൽ വൈകാതെ തന്നെ വിദഗ്ധ ചികിത്സ തേടണമെന്നും ഡോക്ടർമാർ അറിയിച്ചു.


