തൃശൂർ: അന്തിക്കാട് പുള്ള് താമരപ്പാടം ഷാപ്പിൽ വെച്ച് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. തൃശൂർ ദിവാൻജിമൂല സ്വദേശികളായ ഷാനിബ് (25), അൽത്താഫ് (24) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്‌ത്. ഈ മാസം 14ന് വൈകീട്ട് 5.30 ഓടെയായിരുന്നു ആക്രമണം. ഷാപ്പിൽ ഭക്ഷണം കഴിക്കാനെത്തിയ വടൂക്കര സ്വദേശി അലനും സുഹൃത്തായ യുവതിക്കും നേരെയായിരുന്നു ആക്രമണം.
അലന്റെ പേരിലുള്ള പഴയ ക്രിമിനൽ കേസുകളെക്കുറിച്ച് പ്രതികൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ കേസുകളെക്കുറിച്ച് പറയേണ്ട എന്ന് യുവതി പറഞ്ഞു. തുടർന്ന് പ്രതികൾ അലനെ മർദിക്കുകയും ഇത് തടയാൻ ശ്രമിച്ച യുവതിയെ തടഞ്ഞു നിർത്തി പൊട്ടിയ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഈ സമയത്ത് യുവതി കൈകൊണ്ട് തടഞ്ഞതിനാൽ
തലയ്ക്ക് പരിക്കേറ്റില്ലെങ്കിലും കൈപ്പത്തിയിൽ പരുക്കേൽക്കുകയായിരുന്നു. തുടർന്ന് യുവതിയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് കേസ്. കൂടുതൽ പ്രശ്‌നമുണ്ടാക്കിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.പ്രതികളിൽ ഒരാളായ അൽത്താഫിനെതിരെ തൃശൂർ ഈസ്റ്റ്, വെസ്റ്റ്, ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധികളിലായി കൊലപാതകക്കേസും പോക്സോ കേസും കൊലപാതകശ്രമക്കേസും രണ്ട് അടിപിടിക്കേസുകളും മുൻകരുതൽ അറസ്റ്റ് ചെയ്ത രണ്ട് കേസുകളിലും അടക്കം എട്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.അന്തിക്കാട് സി ഐ വി എം കേഴ്സൺ, എസ് ഐ അഫ്‌സൽ, സി പി ഒമാരായ ഹസീബ്, പ്രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


