കൊടുങ്ങല്ലൂർ:തീരക്കടലിൽ രാത്രികാല കരവലി നടത്തിയ മൂന്ന് ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സസ്മെൻ്റും കോസ്റ്റൽ പൊലീസും ചേർന്ന് പിടിച്ചെടുത്തു. ബോട്ടുകൾക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. അഴീക്കോട് ലൈറ്റ് ഹൗസിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് ബോട്ടുകൾ പിടികൂടിയത്. തീരത്ത് നിന്ന് 20 മീറ്റർ ആഴ പരിധിയിൽ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കാണ് മീൻ പിടിക്കാൻ അനുമതിയുള്ളത്. എറണാകുളം ജില്ലയിൽ മുനമ്പം പള്ളിപ്പുറം, നിധീഷ്, മോഹൻലാൽ, ലൈജു എന്നിവരുടെ ഉടമസ്ഥതയിലുള്ള എയ്ഗർ, മുദ്ര, വചനം നാല് എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം അഴിക്കോട് ഫിഷ് ലാൻഡിങ് സെന്ററിൽ ലേലംചെയ്ത് ലഭിച്ച 88,600-രൂപ സർക്കാരിലേക്ക് കണ്ടുകെട്ടി.10 ലക്ഷം പിഴയും ചുമത്തി. രാത്രികാല കരവലി മീൻപിടിത്തം നടത്തിയതിനും കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചതിനും, ട്രോളറുകൾക്ക് നിരോധനമുള്ള 20 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളിൽ മീൻപിടിത്തം നടത്തിയതിനുമാ പിഴ ചുമത്തിയത്. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ കെ പി ഗ്രേസിയുടെയും കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ സി രമേഷിൻ്റെയും നേതൃത്വത്തിലാണ് പ്രത്യേക രാത്രികാല കോമ്പിങ് ഓപ്പറേഷൻ നടത്തിയത്. നാട്ടിക ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻരാജ്, മറൈൻ എൻഫോഴ്സസ്മെന്റ് ആൻഡ് വിജിലൻസ് വിഭാഗം ഓഫീസർമാരായ വി എൻ പ്രശാന്ത്കുമാർ, വി എം ഷൈബു, ഇ ആർ ഷിനിൽകുമാർ, അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സംനാ ഗോപൻ, അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എഎസ്ഐ എം ആർ സജീവൻ, സ്രാങ്ക് ജിൻസൺ, ലാസ്‌കർ ജവാബ്, റെസ്ക്യൂ ഗാർഡുമാരായ, ഷിഹാബ്, കൃഷ്‌ണപ്രസാദ്, വർഗീസ് ജിഫിൻ, എന്നിവർ അടങ്ങിയ സംഘമാണ് ബോട്ടുകൾ പിടികൂടിയത്.


