കോതമംഗലം:ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട കേസ് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് യുവാവിൻ്റെ കൈയിൽനിന്ന് ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് ആരോപിച്ച് ബിജെപി ഓഫീസിൽ ബന്ധുക്കളുടെ ആത്മഹത്യാഭീഷണി. ഇവരുടെ പരാതിയിൽ ബിജെപി കോതമംഗലം നിയോജകമണ്ഡലം സെക്രട്ടി ടി എസ് സുനീഷിനെ ഒന്നാംപ്രതിയാക്കിയും നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്‌ണൻ മാങ്ങോടിനെ രണ്ടാംപ്രതിയാക്കിയും കോതമംഗലം പൊലീസ് കേസെടുത്തു. വിശ്വാസവഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സംഭവം വിവാദമായതോടെ ടി എസ് സുനീഷിൽനിന്ന് രാജി എഴുതിവാങ്ങിയതായി ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി പി സജീവ് വാർത്താക്കുറിപ്പിൽ പറഞ്ഞു.ചേലാട് പിണ്ടിമന ആറ്റുപുറത്ത് വിമൽ ജോർജിന്റെ അച്ഛൻ ജോർജ്, അമ്മ ജിൻസി, ജോർജിന്റെ സഹോദരനും ബിജെപി കോതമംഗലം മുനിസിപ്പൽ വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റുമായ എ എം എൽദോസ് എന്നിവരാണ് തിങ്കൾ രാവിലെ 10ന് ബിജെപി കോതമംഗലം മണ്ഡലം ഓഫീസിനുമുന്നിൽ കന്നാസിൽ പെട്രോളുമായെത്തി ആത്മഹത്യാഭീഷണി മുഴക്കിയത്. ഈ സമയം അവിടെയുണ്ടായിരുന്നവർ ഓഫീസ് പൂട്ടി പുറത്തേക്ക് പോയി.തുടർന്ന് മൂവരും പെട്രോൾ കന്നാസ് മുന്നിൽവച്ച് ഓഫീസ് വരാന്തയിൽ കുത്തിയിരുന്നു. കോതമംഗലം പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കാസർകോട്, ബംഗളൂരു പൊലീസ് സ്‌റ്റേഷനുകളിൽ വിമൽ ജോർജിന്റെ പേരിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പിന് കേസെടുത്തിരുന്നു. തട്ടിപ്പ് പണം വിമലിന്റെ ബാങ്ക് അക്കൗണ്ടിൽ വന്നതുമായി ബന്ധപ്പെട്ടായിരുന്നു കേസുകൾ. സനൽ എന്ന് പേരുള്ള പൊലീസ് ഉദ്യോഗസ്ഥൻ കേസ് ഒഴിവാക്കാൻ മധ്യസ്ഥത വഹിക്കുമെന്ന് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ മാങ്ങോട് വിമലിന്റെ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിനായി ടി എസ് സുനീഷും ഉണ്ണിക്കൃഷ്‌ണൻ മാങ്ങോടും ചേർന്ന് 10,58,000 രൂപ പലപ്പോഴായി വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ, വിമൽ കേസുകളിൽ അറസ്‌റ്റിലായി. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയശേഷം ഇരുവരോടും പണം തിരികെ ചോദിച്ചു. കഴിഞ്ഞ നവംബറിൽ പണം നൽകാമെന്നാണ് പറഞ്ഞിരുന്നത്. ലഭിക്കാത്തതിനാൽ ബിജെപി ജില്ലാ നേതാക്കൾക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. പിന്നിട് മൂവാറ്റുപുഴ ഡിവൈഎസ്‌പിക്കും പരാതി നൽകി.


