വരന്തരപ്പിള്ളി: മാട്ടുമലയിൽ ഗർഭിണിയായ യുവതി തീപ്പൊള്ളലേറ്റ് മരിച്ച കേസി ൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. നന്തിപുലം മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണി (25) നെയാണ് ചാലക്കുടി ഡിവൈഎസ്‌പി വി കെ രാജുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. വരന്തരപ്പിള്ളി മനക്കലക്കടവ് വെളിയത്ത് പറമ്പിൽ വീട്ടിൽ അർച്ചന (21)യെ ബുധൻ വൈകിട്ട് നാലോടെയാണ് ഷാരോണിൻ്റെ മാട്ടുമലയിലെ വീടിനോട് ചേർന്നുള്ള കനാലിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. മനയ്ക്കലക്കടവ് വെളിയത്തുപറമ്പിൽ ഹരിദാസിന്റെയും ജിഷയുടെയും മകളാണ് അർച്ചന. ഹരിദാസിൻ്റെ പരാതിയിൽ വരന്തരപ്പിള്ളി പൊലീസാണ് കേസെടുത്തത്. ഷാരോൺ വരന്തരപ്പിള്ളി, പുതുക്കാട് സ്റ്റേഷനുകളിലായി മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. അർച്ചന ഭർതൃവീട്ടിൽ വലിയ തോതിൽ മാനസിക, ശാരീരിക പീഡനങ്ങൾ അനുഭവിച്ചിരുന്നതായും കൊലപാതകമാണെന്ന് സംശയിക്കുന്നതായും കുടുംബം ആരോപിച്ചു. 6 മാസം മുന്‌പായിരുന്നു ഷാരോണിന്റെയും അർച്ചനയുടെയും പ്രണയവിവാഹം. അന്നുമുതൽ വീട്ടുകാരുമായി ബന്ധപ്പെടാൻ അർച്ചനയെ അനുവദിക്കാറില്ലായിരുന്നെന്ന് അച്ഛൻ ഹരിദാസ് പറഞ്ഞു. ഷാരോൺ സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോൺ വിളിക്കാനും ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറഞ്ഞു. അർച്ചനയെ ഒരിക്കൽ അളഗപ്പനഗർ പോളിടെക്‌നിക്കിന് മുന്‌പിൽവച്ച് അടിച്ചിരുന്നുവെന്നും ഇത് ചോദ്യം ചെയ്തപ്പോൾ അർച്ചനയെ കൊല്ലുമെന്നും ആരും ചോദിക്കാൻ വരണ്ടായെന്നുമായിരുന്നു ഷാരോണിന്റെ പ്രതികരണമെന്ന് അർച്ചനയുടെ സഹോദരി അനു പറഞ്ഞു. അർച്ചനയുടെ മരണത്തിൽ ഷാരോണിന്റെയും കുടുംബത്തിന്റെയും പങ്ക് പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.


