ഇരിങ്ങാലക്കുട:വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ 49,64,430 രൂപ തട്ടിച്ച കേസിലെ പ്രതികളിൽ ഒരാളെ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂർ സ്വദേശി നവീൻകുമാർ (24) ആണ് അറസ്റ്റിലായത്. കടുപ്പശ്ശേരി സ്വദേശി പേങ്ങിപറമ്പിൽ വീട്ടിൽ അലക്സിൽ(46)നിന്ന് പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ച് വാങ്ങുകയായിരുന്നു. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ട്രേഡിങ് നടത്തുന്നതിനുള്ള പ്ലാറ്റ്ഫോം എന്ന വ്യാജേന ലിങ്ക് അയച്ച് കൊടുത്ത് വിവിധ ടെലഗ്രാം ഗ്രൂപ്പുകളിൽ ചേർത്ത പ്രതികൾ 2025 ഏപ്രിൽ 11 മുതൽ ജൂലൈ 13 വരെ പല തവണകളായാണ് പണം വാങ്ങിയത്. നവീൻ കുമാറിൻ്റെ ബാങ്ക് അക്കൗണ്ടിൽ തട്ടിപ്പ് നടത്തിയ പണത്തിൽ എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായി കണ്ടതിനെത്തുടർന്നാണ് അറസ്റ്റ്. ഇയാൾക്കെതിരെ സൈബർ തട്ടിപ്പിന് മലപ്പുറം അരീക്കോട്, താനൂർ, ആലപ്പുഴ, കോഴിക്കോട് റൂറൽ, കോയമ്പത്തൂർ കിണ്ണത്ത് കടവ്, നാമക്കൽ സ്റ്റേഷനുകളിലായി ആറ് പരാതികളുണ്ട്. റൂറൽ എസ്‌പി ബി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ സൈബർ എസ്എച്ച്ഒ പി എസ് സുജിത്ത്, ജിഎസ്ഐമാരായ ടി എൻ അശോകൻ, ഗ്ലാഡിൻ എന്നിവരാണ് കേസ് അന്വേഷിച്ചത്


