ചാലക്കുടി: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ 40 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് പത്തുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാജിഷ, നേഹ, ശ്രീരാഗ്, ആയിഷ, ഷിമ, സഫാൻ, ആൻസിയ, ക്ലാര, മിലി, മുഹമ്മദ് സുൽത്താൻ എന്നിവർക്കാണ് പരിക്ക്. ഗുരുതര പരിക്കേറ്റ പൊന്നാനി സ്വദേശി നേഹയെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. തിങ്കളാഴ്ച പകൽ 12ഓടെയാണ് അപകടം. എറണാകുളം കലൂരിലെ ഹോട്ടലിലെ ജീവനക്കാരാണ് അതിരിപ്പിള്ളിയിലെത്തിയത്. തിരിച്ചുപോരുമ്പോൾ ഇവർ സഞ്ചരിച്ച ഫോർച്ചൂണർ കാർ പിറകിലേക്കെടുക്കുന്നതിനിടെ താഴ്ചയിലേക്ക് പതിച്ചു. നിയന്ത്രണം വിട്ട കാർ പുഴത്തീരം വരെയെത്തി. ടൂറിസം പൊലീസും അതിരപ്പിള്ളി വനസംരക്ഷണ സമിതി പ്രവർത്തകരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ 108ആംബുലൻസിൽ പരിക്കേറ്റവരെ ചാലക്കുടി ആശുപത്രിയിലെത്തിച്ചു. ഹോട്ടൽ ജീവനക്കാരായ എട്ടുപേർക്കൊപ്പം ബംഗളൂരുവിൽ നിന്നുള്ള ഇവരുടെ രണ്ട് സുഹൃത്തുക്കളുമായാണ് അപകടത്തിൽപെട്ടത്.


