തൃശൂർ: ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്‌ത സംഭവത്തിലെ ഒന്നാം പ്രതിയുടെ അടച്ചിട്ടിരുന്ന വീടിന്റെ പൂട്ട് തകർത്ത് പൊലീസ് അകത്തു കയറി പരിശോധന നടത്തി. നെന്മിനി തൈവളപ്പിൽ പ്രഗിലേഷിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. കർണ്ണംകോട്ട് ബസാർ മേക്കണ്ടാണത്ത് മുസ്‌തഫ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു.
പ്രഗിലേഷിനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് കോടതിയിൽനിന്ന് അനുമതി വാങ്ങിയശേഷം ആശാരിയെ കൊണ്ടുവന്ന് പൂട്ടു പൊളിച്ചാണ് പൊലീസ് അകത്തു കയറിയത്. വാർഡ് കൗൺസിലർ കെ.പി.എ. റഷീദ്, അയൽവാസി ഏറത്ത് രാജൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. മുസ്‌തഫയുടെ സ്ഥലത്തിന്റെ കരം അടച്ച രസീത് അടക്കമുള്ള രേഖകൾ പൊലീസ് കണ്ടെടുത്തു. ഗുരുവായൂർ ടെമ്പിൾ എസ്.എച്ച്.ഒ. അജയകുമാർ, എസ്.കെ. ഗിരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.
മുസ്തഫ ആത്മഹത്യ ചെയ്‌ത കേസിൽ ഒളിവിൽ പോയ പ്രതികൾക്കു വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. അതേസമയം ഒന്നാംപ്രതി പ്രഗിലേഷ് നിരവധിപേരെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയ തെളിവുകൾ പൊലീസിന് ലഭിച്ചു. നെന്മിനി തൈവളപ്പിൽ പ്രഗിലേഷ്, കണ്ടാണശേരി സ്രാമ്പിക്കൽ ദിവേക് എന്നിവർക്കെതിരേയാണ് ടെമ്പിൾ പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ഇതേ തുടർന്ന് ഇരുവരും ഒളിവിലാണ്. ഇരുവരുടെയും വീടുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ സുപ്രധാന രേഖകൾ കണ്ടെടുത്തിട്ടുണ്ട്. രണ്ട് കാറുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ പലിശക്ക് പണം നൽകിയ മറ്റു പലരെ ഭീഷണിപ്പെടുത്തുന്ന ശബ്‌ദ സന്ദേശമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.



