അഭിനയിക്കണമെന്ന് ഒരു ആഗ്രഹമില്ലാതെ സിനിമയിലെത്തിയ വ്യക്തിയാണ് ഞാൻ. കുടുംബത്തിനു വേണ്ടിയാണ് അഭിനയിക്കാമെന്ന തീരുമാനത്തിലെത്തിയത്. 13-ാം വയസിലാണ് അഭിനയിച്ചുതുടങ്ങിയത്. പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷമാണ് അഭിനയത്തോട് ഒരു ഇഷ്ടം തോന്നിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ നല്ല രീതിയിൽ മേക്കപ്പ് ചെയ്യണമായിരുന്നു. ഞാൻ ഒരുപാട് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷമാണ് ചെമ്മീനിലേക്കെത്തുന്നത്.
ചെമ്മീനിൽ ‘പെണ്ണാളേ പെണ്ണാളേ’ എന്നുതുടങ്ങുന്ന ഗാനമായിരുന്നു ആദ്യമായി ചിത്രീകരിച്ചത്. അതിനായി ഞാൻ പതിവുപോലെ മേക്കപ്പ് ചെയ്ത് സെറ്റിലെത്തിയപ്പോൾ ക്യാമറാമാൻ മേക്കപ്പ് മാറ്റാൻ പറഞ്ഞു. ഞാനതിന് സമ്മതിച്ചില്ല. ഒടുവിൽ ഞങ്ങൾ തമ്മിൽ വലിയ പ്രശ്നത്തിലായി. ഒടുവിൽ സംവിധായകൻ രാമു കാര്യാട്ട് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. എൻ്റെ മേക്കപ്പ് മുഴുവനും മാറ്റേണ്ടി വന്നു. വളരെ സങ്കടപ്പെട്ടാണ് ഞാൻ ആ ഗാനരംഗം അഭിനയിച്ചത്.
കേരളത്തിൽ ആദ്യമായി സംസ്ഥാന പുരസ്‌കാരം ലഭിച്ചത് എനിക്കാണ്. ഒരു തവണ മികച്ച സഹനടിക്കുളള ദേശീയ പുരസ്ക്കാരം ലഭിച്ചു. ഡൽഹിയിൽ പോയി അത് വാങ്ങിച്ചതിൽ പലരും എന്നെ വിമർശിച്ചിരുന്നു. ഞാൻ അഭിനയരംഗത്തെത്തിയിട്ട് ഇത്രയും വർഷമായി. പക്ഷെ കേരള സർക്കാർ ശുപാർശ ചെയ്തിട്ട് ഒരു ദേശീയ പുരസ്കാരം പോലും എനിക്ക് ലഭിച്ചിട്ടില്ല. പത്മശ്രീയോ പത്മഭൂഷണോ എനിക്ക് ലഭിച്ചിട്ടില്ല. പല കേരള സർക്കാരിന്റെ പല പരിപാടികൾക്കും എന്നെ അതിഥിയായി ക്ഷണിക്കാറുണ്ട്. വലിയ പ്രതീക്ഷകളോടെയാണ് ഡൽഹിയിൽ പുരസ്‌കാരം വാങ്ങാൻ പോയത്.


