തൃശൂർ: മോസ്കോയിലെ സെച്ചിനോവ് സർവകലാശയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നടുവല്ലുർ കുനത്തിൽ ഫിദ ഫാത്തിമ(28) കൊണ്ടോട്ടി മേലേക്കുഴിപ്പരമ്പിൽ അഹമ്മദ് അജ്നാസ്(27) എന്നിവരാണ് അറസ്റ്റിലായത്. വേലൂർ സ്വദേശിനി ഫാത്തിമ റിഷയുടെ പരാതിയിലാണ് അറസ്റ്റ്.മെഡിക്കൽ പഠിക്കാൻ സൗകര്യങ്ങൾ ചെയ്തുതരാമെന്ന് വാഗ്ദാനം നൽകി പ്രതികൾ14.08 ലക്ഷം കൈപ്പറ്റിയെന്നാണ് പരാതി.
റഷ്യയിലെ മോസ്കോയിലുള്ള സച്ചിനോവ് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരിയുടെ മാതാവിന്റെ ബാങ്ക് വഴിയും നേരിട്ടും 15 ലക്ഷത്തോളം രൂപ ഇരുവരും ചേർന്ന് കൈപ്പറ്റുകയായിരുന്നു. പിന്നീട് സീറ്റ് തരപ്പെടുത്തി കൊടുക്കാതെയും പണം നൽകാതെയും വർഷങ്ങളായി മുങ്ങി നടന്ന് കബളിപ്പിക്കുകയും ചെയ്‌തതോടെയാണ് വേലൂർ സ്വദേശിനി എരുമപ്പെട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്തരാഷ്ട്ര തലത്തിൽ പ്രതികൾ ഇത്തരത്തിൽ ആറ് കോടി രൂപയിലധികം തട്ടിപ്പ് നടത്തിയതായും സംഭവത്തിൽ കൂടുതൽ പ്രതികളെ പിടികൂടാൻ സാധ്യതയുള്ളതായും എരുമപ്പെട്ടി പൊലീസ് അറിയിച്ചു.



