49-ാമത് വയലാർ പുരസ്‌കാരം ഇ.സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്‌ഛൻ’ എന്ന കൃതിക്കാണ് പുരസ്‌കാരം. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്‌റ്റ് പ്രസിഡൻ്റ് പെരുമ്പടവം ശ്രീധരൻ തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്‌ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്.കിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർഥി കുടുംബാംഗമായ ഗോപാൽ ബറുവയുടെ ജീവിതകഥ പറയുന്ന നോവലാണ് തപോമയിയുടെ അച്‌ഛൻ. മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതകളും അഭയാർഥി പ്രവാഹങ്ങളുടെ പശ്ചാത്തലവും നോവലിൽ ആവിഷ്‌കരിച്ചിരിക്കുന്നു. 2006-ൽ ചാവുകളി എന്ന ചെറുകഥാ സമാഹാരത്തിനും 2012-ൽ അന്ധകാരനഴി എന്ന നോവലിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ഇ. സന്തോഷ് കുമാർ നേടിയിട്ടുണ്ട്.
ടി.ഡി. രാമകൃഷ്‌ണൻ, ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, പ്രിയ എ.എസ്. എന്നിവർ അടങ്ങിയതാണ് ജഡ്‌ജിങ് കമ്മിറ്റി. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്‌റ്റ് പ്രസിഡൻ്റ് പെരുമ്പടവം ശ്രീധരൻ ജഡ്‌ജിങ് കമ്മിറ്റിയുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ന് 5.30-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പുരസ്‌കാര സമർപ്പണ ചടങ്ങ്.


