ചാലക്കുടി:അതിരപ്പിള്ളിയിൽ നിയന്ത്രണംവിട്ട കാർഡിവൈഡറിലിടിച്ച് തീപിടിച്ചു. കാറിലുണ്ടായിരുന്ന എട്ട് പേർക്ക് പരിക്കേറ്റു. മണ്ണുത്തി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജയേഷ്‌കുമാറും ബന്ധുക്കളും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഞായർ വൈകിട്ട് ഏഴോടെ അതിരപ്പിള്ളിക്ക് സമീപം സിൽവർ സ്റ്റോം വാട്ടർ പാർക്കിന് മുന്നിലായിരുന്നു അപകടം. തൃശൂർ സ്വദേശികളായ സംഘം രണ്ട് കാറുകളിലായാണ് അതിരപ്പിള്ളിയിലെത്തിയത്. തിരികെ വരുന്ന വഴി മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ഡിവൈഡറിൽ ഇടിച്ചു. തുടർന്ന് കാറിൽനിന്നും പുക ഉയരുകയും ചെയ്തു. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ കാറിനകത്തുണ്ടായിരുന്നവരെ പുറത്തിറക്കി. അൽപ്പസമയത്തിനുശേഷം കാറിന് തീപിടിച്ചു. സിൽവർ സ്റ്റോമിൽനിന്നും ഫയർ എക്സ്റ്റിങ്ഷർ എത്തിച്ചാണ് തീയണച്ചത്. അപകടത്തിൽ പരിക്കേറ്റ തൃശൂർ കോട്ടപ്പുറം കിഴുവീട്ടിൽ ജയേഷ്‌കുമാർ (53), ഭാര്യ അജിതകുമാരി (45), മകൾ കാജൽ (18), മണ്ണത്ത് കൃഷ്‌ണൻകുട്ടിയുടെ ഭാര്യ കുമാരി (65), കൂർക്കഞ്ചേരി നെടുമ്പുഴ കോഴിപ്പിള്ളി വീട്ടിൽ രദുവിൻ്റെ മകൾ കൃതിക(8), പുറനാട്ടുകാര മണ്ണത്ത് വീട്ടിൽ രമേഷ്(43), ഭാര്യ വർഷ (31), മകൾ അലംകൃത (10) എന്നിവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.


