സമ്മാനമടിച്ച ലോട്ടറിയുടെ കളർ പ്രിൻ്റൗട്ട് നൽകി പണം തട്ടിയ കള്ളൻ തൃശൂർ വടക്കാഞ്ചേരിയിൽ അറസ്‌റ്റിലായി. ലോട്ടറി വിൽപനക്കാരിയെ കബളിപ്പിച്ച് അയ്യായിരം രൂപയാണ് തട്ടിയെടുത്തത്. കള്ളന്റെ സിസിടിവി ദൃശ്യങ്ങളാണ് വഴിത്തിരിവായത്.
സെപ്തംബർ ഇരുപത്തിയൊന്നിന് ഉച്ചയ്ക്കായിരുന്നു ലോട്ടറി കള്ളന്റെ വരവ്. വടക്കാഞ്ചേരി മാരിയമ്മൻ കോവിലിനു സമീപത്തുള്ള ആരോൺ ലോട്ടറിക്കടയിൽ യുവാവ് വന്നു. അയ്യായിരം രൂപ ലോട്ടറിയടിച്ചെന്നായിരുന്നു പറഞ്ഞത്. ടിക്കറ്റ് കാണിച്ചു. ക്യൂ ആർ കോഡ് സ്കാൻ ചെയ്തു. തട്ടിപ്പ് തോന്നിയില്ല. അയ്യായിരം രൂപ നൽകി. ലോട്ടറി തുക തിരിച്ചുക്കിട്ടാൻ ട്രഷറിയിൽ ചെന്നപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. ഉടനെ വടക്കാഞ്ചേരി പൊലീസിനെ സമീപിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ കിട്ടി.
തൃശൂർ തയ്യൂർ സ്വദേശി നാൽപ്പതുകാരൻ സജീഷിനെ കയ്യോടെ പിടികൂടി. അഞ്ചു ടിക്കറ്റുകളുമായാണ് തട്ടിപ്പുകാരൻ വന്നത്. സമാനമായ ലോട്ടറി തട്ടിപ്പ് തൃശൂർ കുറാഞ്ചേരിയിലും നടന്നിരുന്നു. സമ്മാനർഹമായ ടിക്കറ്റുകളുമായി വരുമ്പോൾ അത് കളർ പ്രിന്റൗട്ട് ആണോയെന്ന് കൃത്യമായി പരിശോധിക്കണമെന്ന് പൊലീസ് പറഞ്ഞു. പ്രത്യേകിച്ച് വലിയ തുകയാകുമ്പോൾ ജാഗ്രത വേണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.


