ചെടിച്ചട്ടികൾക്ക് കമ്മീഷൻ വാങ്ങിയസംഭവത്തിൽ സംസ്ഥാന കളിമൺപാത്രനിർമ്മാണ-വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാന് എതിരെ നടപടി.കെ എൻ കുട്ടമണിയെ സ്ഥാനത്ത് നിന്ന് മാറ്റി. വിജിലൻസ് കേസെടുത്തതിന് പിന്നാലെയാണ് അടിയന്തര നടപടി. കെ എൻ കുട്ടമണിയെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ മന്ത്രി ഒ ആർ കേളു അടിയന്തര നിർദ്ദേശം നൽകിയിരുന്നു.
ഒരു മൺപാത്രത്തിന് മൂന്നു രൂപ വെച്ച് ഇരുപത്തയ്യായിരം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പിടിയിലായ വില്ലടം സ്വദേശി കുട്ടമണി സിഐടിയുവിൻ്റെ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐഎം പ്രവർത്തകനുമാണ്.പരാതിക്കാരനായ ചിറ്റശ്ശേരി സ്വദേശി വൈശാഖനും തൃശൂർ വിജിലൻസ് സംഘവും അതിവിദഗ്ധമായാണ് കുട്ടമണിയെ വലയിലാക്കിയത്. കളിമൺ പാത്ര നിർമ്മാണ വിതരണ വികസന കോർപ്പറേഷൻ ചെയർമാൻ എന്ന പദവി ദുരുപയോഗം ചെയ്ത് കുട്ടമണി ആദ്യമായല്ല കമ്മീഷൻ എന്ന പേരിൽ കൈക്കൂലി ആവശ്യപ്പെടുന്നതും വാങ്ങുന്നതും. 5372 കളിമൺ പാത്രങ്ങൾ ഇറക്കുന്നതിന് ഒരു പാത്രത്തിന് മൂന്നു രൂപ വെച്ച് കമ്മീഷൻ വേണമെന്ന് ആയിരുന്നു കുട്ടമണിയുടെ ആവശ്യം. ഒരു ചെടിച്ചട്ടിക്ക് 95 രൂപ എന്ന് തിരക്കാണ് കണക്കാക്കിയിരുന്നത്. വളാഞ്ചേരി കൃഷിഭവനു കീഴിൽ വിതരണം ചെയ്യാനായിരുന്നു ചെടിച്ചട്ടികൾ. തൃശൂർ ചിറ്റിശ്ശേരിയിലെ കളിമൺപാത്ര നിർമ്മാണ യൂണിറ്റ് ഉടമ വൈശാഖനോടാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.
ആദ്യ ഗഡുമായി പതിനായിരം രൂപ തൃശൂർ വടക്കേ സ്റ്റാൻഡിലെ ഇന്ത്യൻ കോഫി ഹൗസിൽ വച്ച് കൈപ്പറ്റുന്നതിനിടയാണ് ഇയാൾ വിജിലൻസിൻ്റെ പിടിയിലായത്. പരമ്പരാഗത കളിമൺ പാത്ര നിർമ്മാണ തൊഴിലാളികൾക്കിടയിൽ നിന്ന് നിരവധി പരാതികളാണ് ഇയാൾക്കെതിരെ പാർട്ടിക്കു മുമ്പിലടക്കം എത്തിയിട്ടുള്ളത്.കുട്ടമണിയുടെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തിയിരുന്നു.


