തൃശൂർ: കേച്ചേരിയിൽ വാഹന ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസി ബസ് കണ്ടക്ടറെ മർദിച്ച് രണ്ട് പവൻ മാല പൊട്ടിച്ചെടുത്തെന്ന പരാതിയിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. തൃശൂർ ഗുരുവായൂർ റൂട്ടിലോടുന്ന ‘കൃഷ്ണരാജ്’ ബസിലെ കണ്ടക്ടർ മണ്ണുത്തി കാളത്തോട് സ്വദേശി മുഹമ്മദ് സ്വാലിഹിനെ (43) യാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.കെഎസ്ആർടിസി ബസ് കണ്ടക്ടർ കരുനാഗപ്പള്ളി സ്വദേശി രവീന്ദ്രന്റെ മകൻ രാജേഷ് കുമാറിനാണ് (33) മർദനമേറ്റത്.
വാക്കുതർക്കം ബ്ലോക്കിന്റെ പേരിൽ.കഴിഞ്ഞ ദിവസം രാത്രി 9.30 നാണ് സംഭവം. സുൽത്താൻ ബത്തേരിയിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് അക്കിക്കാവ് ബൈപ്പാസ് വഴി കേച്ചേരിയിൽ എത്തിയ സമയത്താണ് കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് മർദനമേറ്റത്. റോഡ് ബ്ലോക്ക് ആയതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് സ്വാലിഹ് കെഎസ്ആർടിസി ബസ് കണ്ടക്ടറെ മർദിക്കുകയായിരുന്നു.
കെഎസ്ആർടിസി കണ്ടക്ടർ ചികിത്സയിൽമർദനത്തിൽ പരുക്കേറ്റ കെഎസ്ആർടിസി ബസ് കണ്ടക്ടർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ബസ് കണ്ടക്ടറുടെ രണ്ടു പവൻ തൂക്കം വരുന്ന മാല നഷ്‌ടപ്പെടുകയും ടിക്കറ്റ് മെഷീന് കേടുപാടുകൾ സംഭവിച്ചതായും പറയുന്നു.


