ചെണ്ടത്താളത്തിനൊപ്പം അരമണികിലുക്കവും, തൃശൂർ നഗരം കീഴടക്കി പുലികൾ. വൈകിട്ട് 4.30നു തെക്കെ ഗോപുരനടയിൽ വെളിയന്നൂർ പുലിക്കളി സംഘത്തിന് മന്ത്രി കെ രാജനും മേയറും ചേർന്ന് ഫ്ലാഗ് ഓഫ് നൽകിയതോടെയാണ് പുലിക്കളിക്ക് ഔദ്യോഗിക തുടക്കമായത്.
ഒരു വർഷത്തെ കാത്തിരിപ്പിനുശേഷം സ്വരാജ് റൗണ്ടിൽ പുലിഗർജ്ജനങ്ങൾ മുഴങ്ങി. വർഷങ്ങൾക്കുശേഷം 9 ടീമുകളാണ് ഇത്തവണ പുലിക്കളിക്ക് ഇറങ്ങിയത്. പുതുമകൾക്ക് ഇക്കുറിയും പഞ്ഞമുണ്ടായിരുന്നില്ല. ഓരോരുത്തരും ഒളിപ്പിച്ചുവെച്ച വിസ്മയ കാഴ്ചകൾ കാഴ്ചക്കാർക്ക് ഇടയിലേക്ക് എത്തിയതോടെ ആളുകളുടെ ആവേശവും വാനോളം ഉയർന്നു. 459 പുലികളാണ് ഇത്തവണ സ്വരാജ് റൗണ്ടിൽ ഇറങ്ങിയത്. ഒരു ടീമിൽ 35 മുതൽ 51 പുലികളാണ് ഉണ്ടായിരുന്നത്.
രാവിലെ മുതൽ തന്നെ പുലിമടകൾ സജീവമായിരുന്നു. പതിവിന് വ്യത്യാസമില്ലാതെ ഇത്തവണയും പുലികൾക്ക് പുതുമകൾ ഏറെയുണ്ടായിരുന്നു. മെറ്റാലിക് പെയിന്റടിച്ച പുലികളും ആയാണ് വിയ്യൂർ യുവജന സംഘം പുലി കളിക്കെത്തിയത്. സുതാര്യമായ പുലിക്കുടകളുമായാണ് അയ്യന്തോൾ സംഘം എത്തിയത്. ത്രീഡി ഡിജിറ്റൽ പുലി വണ്ടിയായിരുന്നു സീതാറാം മിൽ ദേശത്തിൻറെ തുറുപ്പുചീട്ട്. ഇനിയുള്ളത് കാത്തിരിപ്പിന്റെയും തയ്യാറെടുപ്പിന്റെയും ദിവസങ്ങൾ. അടുത്ത പുലിക്കളി ഇതിലും കളർ ആവും എന്ന് തീർച്ച.


