മണലൂർ:കണ്ടശാങ്കടവ് പടിയം ആശാരിമൂലയിൽ പുനർ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇനി പാട്ടും കേട്ട് പുസ്‌തകവും വായിച്ച് ബസ് കാത്തിരിക്കാം. ആധുനിക സൗകര്യങ്ങളോടു കൂടി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം മിനി വായനശാലയായി മാറ്റാനൊരുങ്ങുകയാണ് നാട്ടുകാർ. 1,70,000രൂപ ചെലവഴിച്ചാണ് ബസ് കാത്തിരുപ്പ് കേന്ദ്രം പുനർനിർമിച്ചത്. നിർമാണ വസ്തുക്കൾക്ക് മാത്രമാണ് ആകെ പണം ചെലവായത്. കൂലി വാങ്ങാതെയാണ് പലരും കാത്തിരിപ്പുകേന്ദ്ര നിർമാണത്തിൽ പങ്കാളികളായത്. ഫാനും ലൈറ്റും എഫ്എം റേഡിയോയും ഒരുക്കി ബസ് കാത്തിരിപ്പ് കേന്ദ്രത്തെ വൈബാക്കുകയാണ് നാട്ടുകാർ. പടിയം സാംസ്‌കാരിക വേദിയിലെ അംഗങ്ങൾ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ആശാരി മൂലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പുനർ നിർമിച്ചത്. ഈ റൂട്ടിൽ ആകെ രണ്ട് ബസുകളാണ് സർവീസ് നടത്തുന്നത്. ബസുകൾ ഇല്ലാത്ത സമയത്ത് കാത്തിരിപ്പ് കേന്ദ്രം ഒരു മിനി വായനശാലയാക്കാനാണ് നാട്ടുകാരുടെ പദ്ധതി. പത്രങ്ങളും മാസികകളും വായനാശീലം വളർത്താൻ ഉതകും വിധം പുസ്‌തകങ്ങളും ഇവിടെ സജ്ജീകരിക്കും. ഇവിടെയെത്തുന്ന സ്ത്രീകൾ അടക്കമുള്ളവരുടെ സുരക്ഷ കണക്കിലെടുത്ത് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നാല് സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതിക്കായി സോളാർ പാനലും സ്ഥാപിച്ചിട്ടുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം മനോഹരമായ ഒരു പൂന്തോട്ടവും നാട്ടുകാർ ഒരുക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി പണം കണ്ടെത്താനായി എൽഇഡി പരസ്യ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പരസ്യത്തിലൂടെ ലഭിക്കുന്ന പണം മറ്റുനടത്തിപ്പുകൾക്കായി ഉപയോഗിക്കും. ബസ് കാത്തിരിപ്പ് കേന്ദ്രം വാർഡംഗം മേനക മധു ഉദ്ഘാടനം ചെയ്‌തു. കൺവീനർ സുധനൻ എരണേഴത്ത്, രാജീവ് സുകുമാരൻ, വിശ്വനാഥൻ പള്ളിപ്പറമ്പിൽ, ശങ്കരനാരായണൻ പള്ളിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.


