
ഐടി ജീവനക്കാരനെ കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയില്‍ ഉപേക്ഷിച്ചു എന്ന കേസില്‍ മുൻകൂർ ജാമ്യം തേടി നടി ലക്ഷ്മി മേനോൻ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ മൂന്നാംപ്രതിയാണ് നടി. കേസിലെ മറ്റ് മൂന്ന് പ്രതികളെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ലക്ഷ്മി മേനോനായി പോലീസിന്റെ തിരച്ചില്‍ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അനീഷ്, മിഥുൻ, സോനമോള്‍ എന്നിവരാണ് അറസ്റ്റിലയത്.
പരാതിക്കാരൻ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നും തന്റെ ഭാഗത്ത് നിന്നും പരാതിയില്‍ പറയുന്ന തരത്തിലുള്ള തെറ്റുകള്‍ സംഭവിച്ചിട്ടില്ലെന്നും ലക്ഷ്മി മേനോൻ കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ പറഞ്ഞിട്ടുണ്ട്. പരാതിക്കാരൻ ബാറില്‍വെച്ച് തനിക്കെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും അവർ പറഞ്ഞു. മാത്രമല്ല, ബാറില്‍നിന്ന് ഇറങ്ങിയശേഷം പരാതിക്കാരൻ തന്നെ മറ്റൊരു കാറില്‍ പിന്തുടർന്നിരുന്നു എന്നും അവർ ഹർജിയില്‍ പറയുന്നു.


