തൃശ്ശൂർ: സോഷ്യൽമീഡിയ ഇൻഫ്ളുവൻസർ ജാസ്മിൻ ജാഫർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തിൽ പുണ്യാഹം നടത്താനൊരുങ്ങി ഗുരുവായൂർ ക്ഷേത്രം. റീൽസ് ചിത്രീകരിക്കാൻ അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയെന്ന കാരണത്താലാണ് കുളം പുണ്യാഹം നടത്തുന്നത്.
ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും നടത്താനും തീരുമാനിച്ചു. ഇന്ന് രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. ഇന്ന് ഉച്ചവരെ ദർശനത്തിന് നിയന്ത്രണമുണ്ട്. റീൽസ് ചിത്രീകരിച്ചതിൽ ജാസ്‌മിനെതിരെ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. വിലക്ക് മറികടന്ന് ഗുരുവായൂർ തീർത്ഥക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മുൻകൂർ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതി നിരോധനമേർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്ന് പരാതിയിൽ ആരോപിച്ചിരുന്നു.
സംഭവത്തിൽ ജാസ്‌മിൻ മാപ്പ് പറയുകയുമുണ്ടായി.അറിവില്ലായ്മയായിരുന്നുവെന്നും ആരെയും വേദനിപ്പിക്കാനോ പ്രശ്‌നമുണ്ടാക്കാനോ അല്ല വീഡിയോ ചെയ്‌തത് എന്നായിരുന്നു ജാസ്മിൻ പറഞ്ഞത്. വീഡിയോ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് അറിഞ്ഞതിനാൽ മാപ്പ് ചോദിക്കുന്നുവെന്നും ജാസ്‌മിൻ പറഞ്ഞിരുന്നു. വിവാദമായ വീഡിയോ ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കി.


