തൃശൂർ: ഒഡിഷയിൽ നിന്നു എത്തിച്ച് വിൽപ്പനയ്ക്കായി കണ്ണൻകുളങ്ങരയിൽ സൂക്ഷിച്ച മൂന്നര കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ’ഗജപതി സ്പെഷ്യൽ’ എന്നറിയപ്പെടുന്ന മുന്തിയ ഇനമാണ് പിടികൂടിയത്. തൃശൂർ എക്സൈസ് ഇൻ്റലിജൻസും എക്സൈസ് റെയ്ഞ്ച് ടീമും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കഞ്ചാവ് വേട്ട. രാത്രി കാലങ്ങളില്‍ യുവാക്കള്‍ ഇവിടെ വരാറുണ്ടെന്ന് നാട്ടുകാര്‍ അറിയച്ചതിനെ തുടര്‍ന്ന് എക്‌സൈസ് നിരീക്ഷണം നടത്തുകയായിരുന്നു.
ഒഡിഷ സ്വദേശിയായ മണി നായിക് (33) എന്നയാളുടെ കൈയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തു. ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ വലയിലാക്കിയത്. നാട്ടുകാരുടെ സഹകരണത്തോടെയായിരുന്നു ഓപ്പറേഷന്‍.
എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എബി പ്രസാദ്, റെയ്ഞ്ച് ഇൻസ്പെക്ടർ സുധീർ, പ്രി ഓഫീസർ ടിജെ രഞ്ജിത്ത്, അസിഎക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ ഉമ്മർ, ഗിരീഷ്, ഇൻ്റലിജൻസ് ഓഫീസർമാരായ വിഎം ജബ്ബാർ, കെഎൻ സുരേഷ്, മധ്യമേഖല കമ്മീഷണർ സ്ക്വാഡ് അംഗം എ മുജീബ് റഹ്മാൻ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ലത്തീഫ്, സിഇഒ ഷാജിത്ത്, അനൂപ് ദാസ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
അതിഥി തൊഴിലാളികളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നു അസി എക്സൈസ് കമ്മീഷണർ എടി ജോബി പറഞ്ഞു. പ്രതിയിൽ നിന്നു കഞ്ചാവ് വാങ്ങിയ ആളുകളെ കുറിച്ച് മൊബൈൽ കേന്ദ്രീകരിച്ച് തുടർ അന്വേഷണം നടത്തുമെന്നും എക്സൈസ് വ്യക്തമാക്കി.


