തൃശൂർ:നാലമ്പല തീർഥാടനത്തിനെത്തുന്നവർക്ക് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ രവീന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 5000 പേർക്ക് സുഗമമായി വരിനിൽക്കാൻ പന്തലും ബാരിക്കേഡും റാമ്പുകളും നിർമിച്ചു.
വരിനിൽക്കുന്നവർക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കും. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, മൂഴിക്കുളം ലക്ഷ്‌മണ ക്ഷേത്രം, പായന്മൽ ശത്രുഘ്‌ന ക്ഷേത്രം എന്നിവിടങ്ങളിലായാണ് നാലമ്പല ദർശനം. തൃപ്രയാറിൽ പുലർച്ചെ മുതൽ ആരോഗ്യവിഭാഗം സേവനത്തിനായി സജ്ജമാകും. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സഹായം ലഭ്യമാക്കും. മരുന്നുകളും ആംബുലൻസ് സൗകര്യവും ഉണ്ടാകും. സുരക്ഷക്കായി പൊലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും സേവനം ഉറപ്പാക്കി. സിസിടിവി കാമറകളും അനൗൺസ്മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വരിയിൽ നിൽക്കുന്നവർക്ക് വഴിപാടുകൾ ശീട്ടാക്കാൻ കൗണ്ടറുകൾ ഉണ്ടാകും. ശുചിമുറികൾ നവീകരിച്ചു. കൂടുതൽ ഇ ടോയ്‌ലറ്റ് സൗകര്യം ഏർപ്പെടുത്തി. ഡോർമെറ്ററി ഗ്രൗണ്ടിലും തിരക്കുള്ള ദിവസങ്ങളിൽ പോളിടെക്‌നിക്കിനു സമീപമുള്ള സ്റ്റോക്ക്പുര പറമ്പിലും പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രസാദ ഊട്ടും ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ ദേവസ്വം ബോർഡ് അംഗം അഡ്വ. കെ പി അജയൻ, സെക്രട്ടറി പി ബിന്ദു, ഡെപ്യൂട്ടി കമീഷണർ കെ സുനിൽകുമാർ എന്നിവരും പങ്കെടുത്തു.


