തിരുവനന്തപുരം:അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ ഏറ്റുവാങ്ങി. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രിമാർ അന്തിമോപചാരം അർപ്പിച്ചു. ഇന്ന് വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്കാരം.
സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബി ജെ പി നേതാവ് എസ് സുരേഷ് തുടങ്ങിയവരും വിമാനത്താവളത്തിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിൽ പൊതുദർശനത്തിന് വച്ച ശേഷമാകും വീട്ടിൽ എത്തിക്കുക.
അപകടം നടന്ന് 11-ാം ദിവസമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച ഏകമലയാളിയാണ് യുകെയിൽ നഴ്‌സ് ആയിരുന്ന രഞ്ജിത. അഞ്ച് വർഷം മുമ്പ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നഴ്‌സ് ആയി ലഭിച്ച സർക്കാർ ജോലിയിൽ നിന്നും അവധിയെടുത്തായിരുന്നു യുകെയിലേക്ക് പോയത്. അവധി പുതുക്കുന്നതിൻ്റെ ഭാഗമായി ലണ്ടനിൽ നിന്ന് കേവലം അഞ്ചു ദിവസത്തെ അവധിക്കായി
നാട്ടിലെത്തി തിരികെ പോകുമ്പോഴാണ് ദുരന്തം. ഈ മാസം 12നായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.