Wednesday, February 11, 2026
HomeKeralaമാലിന്യവിവരം അറിയിക്കൂ സമ്പന്നനാവൂ
spot_img

മാലിന്യവിവരം അറിയിക്കൂ സമ്പന്നനാവൂ

തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെപ്പറ്റി തെളിവുസഹിതം വിവരം നല്‍കുന്നവര്‍ക്കുളള പാരിതോഷിക തുക ഉയര്‍ത്തി. ഇനിമുതല്‍ വിവരം നല്‍കുന്നവര്‍ക്ക് പിഴത്തുകയുടെ നാലിലൊന്ന് നല്‍കാന്‍ തദ്ദേശവകുപ്പ് തീരുമാനിച്ചു. പൊതുസ്ഥലത്ത് മാലിന്യം തളളുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിലെ ജനപങ്കാളിത്തം വര്‍ധിപ്പിക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം. വിവരം നല്‍കുന്നവര്‍ക്ക് ഇതുവരെ 2500 രൂപയായിരുന്നു നല്‍കിയിരുന്നത്. ഗുരുതരമായ കുറ്റകൃത്യത്തെക്കുറിച്ച് അറിയിക്കുന്നവര്‍ക്ക് ഉയര്‍ന്ന പാരിതോഷികം നല്‍കുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. വിവരം അറിയിക്കുന്നവര്‍ക്ക് ഈ തുക കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹരിതകര്‍മസേനാംഗങ്ങള്‍, എന്‍എസ്എസ് വൊളന്റിയര്‍മാര്‍, എസ്പിസി കേഡറ്റുകള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാക്കും. പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താല്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിലവില്‍ അയ്യായിരം രൂപ വരെയാണ് പിഴ. മലിനജലം പൊതുസ്ഥലത്തേക്കോ ജലാശയത്തിലേക്കോ ഒഴുക്കിയാല്‍ അയ്യായിരം രൂപ മുതല്‍ അമ്പതിനായിരം രൂപ വരെയാണ് പിഴ. ചവറോ വിസര്‍ജ്യവസ്തുക്കളോ ജലാശയങ്ങളില്‍ നിക്ഷേപിച്ചാല്‍ പതിനായിരം മുതല്‍ അന്‍പതിനായിരം രൂപ വരെ പിഴയും ഒരുവര്‍ഷം വരെ തടവും ലഭിക്കും.

മാലിന്യം വലിച്ചെറിയുന്നതും പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം സംബന്ധിച്ചുമുളള 8674 പരാതികളാണ് ഇതുവരെ വാട്ട്‌സാപ്പ് നമ്പര്‍ വഴി ലഭിച്ചത്. ഇതില്‍ കൃത്യമായ വിവരം സഹിതം ലഭിച്ച 5361 പരാതികള്‍ സ്വീകരിച്ചു. 4525 കേസുകളിലും മാലിന്യം നീക്കം ചെയ്യുന്നതുള്‍പ്പെടെയുളള നടപടികളെടുത്തു. ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണ്. ഏറ്റവും കുറവ് വയനാട്ടില്‍ നിന്നുമാണ്. 9446700800 എന്ന നമ്പറില്‍ മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച പരാതികളും വിവരങ്ങളും പങ്കുവയ്ക്കാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments