
‘അതുവരെ കണ്ട വേടനായിരുന്നില്ല ആ നിമിഷം, കണ്ണു നിറഞ്ഞ് മുഖത്താകെ സങ്കടമായിരുന്നു’- കോഴിക്കോട് ടൂറിസം വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ മരിച്ചുപോയ അമ്മ ചിത്രയുടെ പടം റാപ്പർ വേടന് നല്‍കിയ നിമിഷം മുക്കം മണാശ്ശേരി സ്വദേശിനി മെഹറൂജ ഓർത്തെടുത്തു. വേടന്റെ അമ്മ ചിത്ര കൊവിഡ് സമയത്ത് മൂന്ന് മാസത്തോളം മെഹറൂജയുടെ വീട്ടിലുണ്ടായിരുന്നു. അപ്പോള്‍ എടുത്ത ചിത്രമാണ് കഴിഞ്ഞ ദിവസം ഫ്രെയിം ചെയ്ത് വേടന് സമ്മാനിച്ചത്.
വീട്ടിലെത്തുമ്പോള്‍ ചിത്ര വേടന്റെ അമ്മയാണെന്ന് മെഹറൂജയ്ക്ക് അറിയില്ലായിരുന്നു. തൻ്റെ മകൻ പാടുമെന്നും യുട്യൂബിലൊക്കെ ഉണ്ടെന്നും അവൻ ഉയരങ്ങൾ താണ്ടിയാൽ കുടുംബം രക്ഷപ്പെടുമന്നും ചിത്ര പറയാറുണ്ടായിരുന്നെന്ന് മെഹ്റൂജ ഓർത്തു. പിന്നീട് വേടൻ പ്രസിദ്ധനാകുകയും ചിത്രയെ ബന്ധപ്പെട്ടപ്പോൾ കിട്ടിയില്ലെന്നും അവർ പറഞ്ഞു. അങ്ങനെയാണ് അച്ഛന്‍ മുരളിദാസിനെ ബന്ധപ്പെടുന്നത്. അപ്പോഴാണ് മരിച്ചുപോയെന്ന് അറിയുന്നത്.
വേടൻ കോഴിക്കോട് വരുമ്പോള്‍ പടം വേദിയില്‍ പോയി കൈമാറാന്‍ മുരളിദാസ് മെഹറൂജയോട് പറയുകയായിരുന്നു. വേടനിത് സന്തോഷമാകുമെന്നും മുരളിദാസ് പറഞ്ഞിരുന്നു. കോഴിക്കോട് പരിപാടിയിലാണ് വൈകാരികമായ നിമിഷങ്ങള്‍ അരങ്ങേറിയത്. ‘അവളെ ജാഫ്‌നയില്‍ നിന്നാരോ തുരത്തി’ – വേടന്‍ തന്റെ റാപ്പ് സംഗീതത്തില്‍ അമ്മയെ മുന്‍പും പരാമര്‍ശിച്ചിട്ടുണ്ട്. വേടന്റെ കണ്ണുനിറഞ്ഞ നിമിഷങ്ങളും അമ്മയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലാണ്.