ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 17കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ വെടിയേറ്റ് മരിച്ചു. ഇസ്ലാമാബാദിലെ വീട്ടിൽ വെച്ച് ആണ് സനാ യൂസഫ് എന്ന പെൺകുട്ടി വെടിയേറ്റ് മരിച്ചത് എന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 4 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള അപ്പർ ചിത്രലിൽ നിന്നുള്ള അറിയപ്പെടുന്ന കണ്ടന്റ് ക്രിയേറ്ററ്‍ ആണ് സന. ഇവരെ വീട്ടിൽ സന്ദർശിക്കാനെത്തിയ ബന്ധുവാണ് വെടിവെച്ച് കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് ശേഷം ഇയാൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും പൊലീസ് തിരച്ചിൽ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളിൽ പറയുന്നു.
പാകിസ്ഥാനിൽ വ്യാപകമായുള്ള ‘ദുരഭിമാന കൊല’ ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളാണ് പൊലീസ് അന്വേഷിക്കുന്നത്. വീട്ടിൽ കയറി പ്രതി നിരവധി തവണ പെൺകുട്ടിക്ക് നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടുവെന്നും, സനയ്ക്ക് രണ്ട് വെടിയുണ്ടകൾ ഏൽക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തുവെന്നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിലേക്ക് സംഭവം വഴിവച്ചു. സനയ്ക്ക് നീതി വേണമെന്ന ആവശ്യവുമായി #JusticeForSanaYousuf എന്ന ഹാഷ്ട ടാഗ് എക്സിൽ ട്രെൻഡിങ് ആയി.
ഒരു സാമൂഹിക പ്രവർത്തകയുടെ മകളാണ് സന. ഇവരുടെ വീഡിയോകളിലെ ഉള്ളടക്കം പ്രധാനമായും ദൈനംദിന ജീവിതവും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെയും വിദ്യാഭ്യാസത്തെയും കുറിച്ചുള്ള ബോധവൽക്കരണമായിരുന്നു. ഒപ്പം യുവാക്കൾക്കുള്ള പ്രചോദനാത്മക കണ്ടന്റുകളും സന പങ്കുവച്ചിരുന്നു. ഇതെല്ലാം പരിഗണിക്കുമ്പോൾ, 2012-ൽ പാകിസ്ഥാനിൽ സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശത്തിനായി സംസാരിച്ചതിന് വെടിയേറ്റ മലാല യൂസഫ്‌സായിയെ അനുസ്മരിപ്പിക്കുന്ന സംഭവാണ് നടന്നതെന്നാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.