തിരുവനന്തപുരം:ജൂനിയർ അഭിഭാഷകയെ ക്രൂര മർദനത്തിനിരയാക്കിയ
സംഭവത്തിൽ ഒളിവിൽ പോയ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് പിടിയിൽ. തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ഇയാൾ പിടിയായതെന്നാണ് റിപ്പോർട്ട്. തുമ്പ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിക്കായി പൊലീസ് പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും തിരച്ചിൽ നടത്തിയിരുന്നു.
വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക ശ്യാമിലിയെയാണ് സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ മർറിച്ചത്, ബെയ്‌ലിൻ മോപ് സ്റ്റിക് കൊണ്ട് മർദിക്കുകയായിരുന്നു. വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിലുള്ള ഓഫീസിൽവെച്ചായിരുന്നു സംഭവം.
സംഭവത്തിൽ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷനിൽനിന്ന് താത്‌കാലികമായി പുറത്താക്കിയിരുന്നു. മർദനമേറ്റ ജെ.വി. ശ്യാമിലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് ഇയാൾക്കെതിരേ കേസെടുത്തിരുന്നു. ഇതോടെ ബെയ്‌ലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാര്യാപേക്ഷ നൽകിയത്. ഇത് പരിഗണിക്കാനിരിക്കെയാണ് ഇപ്പോൾ ബെയ്ലിൻ ദാസ് പിടിയിലായിരിക്കുന്നത്.
തന്റെ ജൂനിയറായ പാറശാല കരുമാനൂർ കോട്ടവിള പുതുവൽ പുത്തൻവീട്ടിൽ ശ്യാമിലിയെ (26) മർദിച്ച ശേഷം ബെയ്‌ലിൻ ദാസ് വലിയതുറ കോസ്റ്റൽ സ്പെഷൽറ്റി ആശുപത്രിയിലെത്തി ചികിത്സ തേടിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. മുഖത്തൂ പരുക്കേറ്റെന്നാണ് ആശുപത്രിയിൽ അറിയിച്ചത്. ശ്യാമിലിക്കെതിരെ കൗണ്ടർ കേസെടുപ്പിക്കാനായിരുന്നു ഈ നീക്കമെന്നാണു പൊലീസ് കരുതുന്നത്.