പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേ ഗോപുരവാതിൽ തുറക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാവും. നാളെയാണ് പകൽപൂരം.
രാവിലെ കുറ്റൂർ നെയ്‌തലക്കാവ് ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ് തുടങ്ങും. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ പൂരപ്പറമ്പ് വഴി മണികണ്‌ഠനാലിൽ എത്തും. ശേഷം കക്കാട് രാജപ്പൻ പ്രമാണിയായ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് നീങ്ങും. ശ്രീമൂലസ്ഥാനത്തിനു താഴെ പാണ്ടി കൊട്ടിക്കയറും. പടിഞ്ഞാറേ ഗോപുരം കടന്ന് വടക്കുന്നാഥൻ ക്ഷേത്രം വലംവച്ചശേഷം തെക്കേ ഗോപുര വാതിൽ തുറക്കും. ഇങ്ങനെയാണ് ചടങ്ങുകൾ.
നാളെ രാവിലെ എട്ട് മണിയോടെ എട്ട് ഘടകക്ഷേത്രങ്ങളിൽ നിന്ന് ചെറുപൂരങ്ങളുടെ വരവ് നടക്കും. തുടർന്ന് 11.30ന് തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവ് ഉണ്ടാകും. തിരുവമ്പാടി ചന്ദ്രശേഖരൻ ആയിരിക്കും തിടമ്പേറ്റുന്നത്. കോങ്ങാട് മധു പ്രമാണിയായി പഞ്ചവാദ്യധാരയും മേളത്തിന് ഇത്തവണ മാറ്റ് കൂട്ടും.
ശേഷം ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്ത് എത്തി കൊട്ടികയറ്റം ചടങ്ങ് നടത്തും. കൂടാതെ പാറമേക്കാവ് എഴുന്നള്ളിപ്പും ആരംഭിക്കും. പിന്നീട് ഇലഞ്ഞിത്തറ മേളം നടക്കും. ശേഷം വൈകിട്ട് 5.30ന് തെക്കോട്ടിറക്കവും വർണക്കുടമാറ്റവും നടക്കും. രാത്രി പൂരത്തിനുശേഷം ബുധനാഴ്ച പുലർച്ചെയാണ് വെടിക്കെട്ട് നടക്കുക.