തൃശൂർ: തൃശൂർ പൂരമെന്ന് കേൾക്കുമ്പോൾ വെടിക്കെട്ടിനൊപ്പം തന്നെ നെറ്റിപ്പട്ടംകെട്ടി തിടമ്പേറ്റി നിൽക്കുന്ന ഗജവീരന്മാരുടെ കാഴ്ചയാകും മനസ്സിലെത്തുക. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിൻ്റെ പ്രധാന ആകർഷണവും ഈ ആനകൾ തന്നെയാണ്. തെക്കേ ഗോപുരനട തള്ളി തുറന്ന് ഗജവീരൻ എത്തുന്നതും, പിന്നീട് പാറമേക്കാവ്, തിരുവമ്പാടി എഴുന്നള്ളിപ്പുകൾക്കും ഘടകപൂരങ്ങൾക്കുമായി ആനകൾ അണിനിരക്കുന്നതും ലോകത്തിലെ തന്നെ സുന്ദര കാഴ്ചകളിലൊന്നാണ്.
മെയ് ആറ് ചൊവ്വാഴ്ചയാണ് ഇത്തവണത്തെ തൃശൂർ പൂരം നടക്കുന്നത്. കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉണ്ടാകുമോ എന്ന ചോദ്യം പൂരപ്രേമികൾ ആകാംക്ഷയോടെ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒടുവി ആന പൂരത്തിൻ്റെ ഭാഗമായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുകയാണ്. പക്ഷേ, ഇത്തവണ നെയ്തലക്കാവിലമ്മയുടെ തിടമ്പുമായല്ല രാമചന്ദ്രന്‍ എത്തുക. ചെമ്പൂക്കാവ് കാര്‍ത്ത്യായനി ക്ഷേത്രത്തില്‍നിന്നാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്.
ചെമ്പൂക്കാവ് കാര്‍ത്യായനി ദേവിയുടെ തിടമ്പേറ്റി ഘടകപൂരത്തിൻ്റെ മാറ്റുകൂട്ടാനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തുക. വടക്കുനാഥനെ വണങ്ങി തിരിച്ച് മടങ്ങുന്ന മുഴുവന്‍ സമയവും രാമന്‍ തന്നെയാവും തിടമ്പേറ്റുക. പൂരത്തിൻ്റെ അന്ന് രാവിലെ ആദ്യമെത്തുന്ന കണിമംഗലം ശാസ്താവിന് പിന്നാലെ പനമുക്കുംപിള്ളി ശാസ്താവിനൊപ്പം ചെമ്പൂക്കാവ് ഭഗവതിയുമായി രാമൻ വടക്കുംനാഥനെ വണങ്ങാനെത്തും.
രാവിലെ കാര്‍ത്യായനി അമ്പലത്തില്‍ നിന്ന് പുറപ്പെട്ട്, ചെമ്പൂക്കാവ് ജവഹര്‍ ബാലഭവന് മുന്നിലൂടെ പാലസ് റോഡിലെത്തി, അവിടെനിന്ന് പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലെത്തും. വടക്കുന്നാഥൻ്റെ കിഴക്കേ ഗോപുരം വഴി അകത്തുകടന്ന് തെക്കേഗോപുരം വഴി പുറത്തേക്കിറങ്ങും. അവിടെനിന്ന് നേരെ റൗണ്ട് വരെപോയി വീണ്ടും തെക്കേ ഗോപുരത്തിലൂടെത്തന്നെ വടക്കുംനാഥൻ്റെ പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കേ ഗോപുരം വഴി പുറത്ത് കടന്ന് ചെമ്പൂക്കാവിലേക്ക് മടങ്ങും.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പുറമെ ഇത്തവണ തൃശൂർ പൂരത്തിന് ഏതൊക്കെ ആനകളാകും തിടമ്പേറ്റാൻ എത്തുകയെന്ന് അറിയാനാണ് പൂര പ്രേമികളും ആന പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്നാൽ പൂരത്തിന് മതിയായ ആനകളെ ലഭിക്കുന്നില്ലെന്നാണ് ദേവസ്വങ്ങൾ പറയുന്നത്. ഫിറ്റ്‌നെസ് പരിശോധന കഴിയുന്നതോടെ ലിസ്റ്റിലുള്ള ആനകളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞവർഷം ആവശ്യത്തിന് ആനകളെ ലഭിച്ചിരുന്നെന്നും ഇപ്പോൾ ആനകൾ കുറഞ്ഞെന്നുമാണ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറയുന്നത്. പ്രതിസന്ധി കൂടികൂടി വരികയാണ്. കഴിഞ്ഞവർഷം പൂരത്തിൽ പങ്കെടുത്ത നാലോളം ആനകൾ ചരിഞ്ഞുപോയതും പ്രതിസന്ധിക്ക് കാരണമായി. കഴിഞ്ഞവർഷം ഘടകപൂരങ്ങൾക്ക് ആനകളെ ആവശ്യാനുസരണം ലഭിച്ചിരുന്നില്ല. വനംമന്ത്രിയുമായി നടത്തിയ യോഗത്തിൽ ദേവസ്വങ്ങൾ ആശങ്കയറിയിച്ചിട്ടുണ്ട്. സർക്കാർ വിഷയം ഗൗരവമായി കാണണം. സംസ്ഥാനത്തിന് പുറത്തുനിന്ന് ആനകൾ എത്തിയാൽ മാത്രമേ പൂരം നടക്കൂവെന്നും ഇവർ പറയുന്നു.


