സമാന്തര- വിനോദ സിനിമകളെ സമന്വയിപ്പിച്ച അതുല്യ പ്രതിഭ ആയിരുന്നു ജോൺപോൾ .തിരക്കഥ എങ്ങനെ എഴുതണമെന്നതില്‍ പുതുതലമുറയ്ക്ക് ഒരു പുതിയ പാഠശാലയായിരുന്നു ജോണ്‍പോള്‍.
ഇന്ന് അദ്ദേഹം വിട പറഞ്ഞതിന്റെ ഓർമ്മദിനം .
അനന്യ വിശ്വം
കാമ്പസിന്റെ വശ്യമനോഹരമായ പ്രണയം പറഞ്ഞ ചാമരം ആയിരുന്നു ജോൺപോളിന്റെ ആദ്യ തിരക്കഥ .അത് ഭരതൻ ടച്ചിൽ പുറത്തിറങ്ങിയപ്പോൾ സദാചാരക്കാരുടെ കുരു പൊട്ടി .കോളേജ് അധ്യാപികയും വിദ്യാർത്ഥിയും ചേർന്നുള്ള പ്രണയം നമുക്ക് പുതുമ ആയിരുന്നു .എന്നിട്ടും ബോക്സ് ഓഫിസിൽ വലിയ ചലനം ഉണ്ടാക്കാൻ ചാമരത്തിനു കഴിഞ്ഞു .


ഭരതന് വേണ്ടിയാണ് ജോണ്‍പോള്‍ ഏറ്റവും അധികം തിരക്കഥകള്‍ എഴുതിയത്. ആദ്യ തിരക്കഥ ചാമരമായിരുന്നു. മര്‍മ്മരം, ഓര്‍മ്മക്കായ്, പാളങ്ങള്‍, സന്ധ്യ മയങ്ങും നേരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, കാതോട് കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീല കുറിഞ്ഞി പൂത്തപ്പോള്‍, ഒരു സായാഹ്നത്തിന്റെ സ്വപ്നം, കേളി, മാളൂട്ടി, ചമയം, മഞ്ജീരധ്വനി തുടങ്ങിയ ചിത്രങ്ങള്‍ക്കായി തിരക്കഥ രചിച്ചു.

മമ്മൂട്ടിയും ശോഭനയും പ്രധാനം വേഷത്തിൽ എത്തിയ യാത്ര ഒരു എവർഗ്രീൻ സിനിമ ആയിരുന്നു .ബാലു മഹേന്ദ്രയ്ക്ക് വേണ്ടി ജോണ്‍ പോള്‍ ഒരുക്കിയ യാത്ര എന്ന സിനിമ മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് ഇന്നും .
നൂറോളം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്.മലയാള സിനിമയിലെ എണ്ണം പറഞ്ഞ തിരക്കഥകള്‍ രചിച്ചവരുടെ പേരുകളെടുത്താല്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പേരാണ് ജോണ്‍പോളിന്റെത്.

മോഹന്‍, പി ചന്ദ്രകുമാര്‍, പിജി വിശ്വംഭരന്‍, പിഎന്‍ മേനോന്‍, കെഎസ് സേതുമാധവന്‍, ഐവി ശശി, ജോഷി, സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍…ജോണ്‍ പോള്‍ ഒപ്പം പ്രവര്‍ത്തിച്ച സംവിധായകരുടെ പട്ടിക നീളുന്നു.
ഭരത് ഗോപി സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്നിന്റെ കഥാകാരനും ജോണ്‍ പോളായിരുന്നു. കെ മധുവിനൊപ്പം പ്രവര്‍ത്തിച്ച ഒരുക്കം, രണ്ടാം വരവ് തുടങ്ങിയ സിനിമകള്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്നു. ഇണ, അതിരാത്രം, വ്രതം, ഭൂമിക ഐവി ശശിയ്ക്ക് വേണ്ടി എഴുതിയല്ലൊം വന്‍ബജറ്റ് ചിത്രങ്ങളായിരുന്നു.
താരമൂല്യത്തിനപ്പുറം തിരക്കഥയുടെ ശക്ത്തിയില്‍ ഓര്‍മിക്കപ്പെടുന്ന നൂറില്‍പരം സിനിമകളിലൂടെയാണ് ജോണ്‍പോള്‍ സിനിമയില്‍ ഓര്‍മിക്കപ്പെടുക. സിനിമയുടെ സമസ്ത മണ്ഡലങ്ങളിലും ഒരു വിജ്ഞാന കോശമായിരുന്നു ജോണ്‍പോള്‍.
കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവില്‍ എഴുതിയത്.
