തൃശ്ശൂർ: പെരുമ്പിലാവിൽ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവിന് ഗുരുതര പരിക്ക്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരാണ് യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ചുതകർത്തത്. പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷക്കീറിനാണ് മർദനമേറ്റത്.
ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. പെരുമ്പിലാവ് കെ.ആർ.ബാറിൽവെച്ചാണ് സംഘർഷമുണ്ടായത്. മദ്യപിച്ച ശേഷം ഇയാളും ബാർ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
തുടർന്ന്, ബാറിനുള്ളിൽനിന്ന് ഷക്കീറിനെ ജീവനക്കാർ പുറത്തേക്ക് കൊണ്ടുവന്നെങ്കിലും ഇവർ പരസ്പരം ഏറ്റുമുട്ടി. തുടർന്നാണ് ക്രൂരമായ മർദനം. ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹോക്കി സ്റ്റിക്ക് ഉൾപ്പടെ ഉപയോഗിച്ച് ഷക്കീറിനെ നിലത്തിട്ട് മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്. തലയോട്ടി പൊട്ടുകയും തലച്ചോറിൽ രക്തസ്രാവം ഉണ്ടായിട്ടുമുണ്ട്. പരിക്കേറ്റ ഷക്കീർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് അറിയുന്നത്. സംഭവത്തിൽ ബാർ ജീവനക്കാർക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


