പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര പൊലീസ് കസ്റ്റഡിയില്‍. വീടിനടുത്തുള്ള കാട്ടില്‍ ഒളിച്ചിരുന്ന ചെന്താമര വിശപ്പ് സഹിക്കാനാവാതെ വീട്ടിലേക്ക് വരുന്ന വഴി വേഷം മാറിയ പൊലീസിനു മുമ്പില്‍ പെടുകയായിരുന്നുവെന്നാണ് പൊലീസുകാര്‍ നല്‍കുന്ന വിശദീകരണം.
നേരത്തെ പോത്തുണ്ടി മാട്ടായില്‍ ചെന്താമരയെ കണ്ടതായി വിവരമുണ്ടായിരുന്നു. തുടര്‍ന്ന് ഇവിടെ നാട്ടുകാരും പൊലീസും ചേര്‍ന്നു തെരച്ചില്‍ നടത്തിയിരുന്നു.
ജാമ്യ വ്യവസ്ഥ ലംഘിച്ച് നാട്ടിലെത്തിയ ചെന്താമരയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ നെന്മാറ എസ് എച്ച് ഒയെ സസ്പെന്‍ഡ് ചെയ്തു. നെന്മാറ എസ് എച്ച് ഒ മഹേന്ദ്ര സിംഹനെയാണ് ജാമ്യവ്യവസ്ഥാ ലംഘനം കോടതിയെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഉത്തരമേഖല ഐജിയുടെ ഉത്തരവ് പ്രകാരം സസ്‌പെന്‍ഡ് ചെയ്തത്. ഒരുമാസം ചെന്താമര നെന്മാറയില്‍ താമസിച്ചിരുന്നെന്ന് പാലക്കാട് എസ്പി അജിത്കുമാര്‍ എഡിജിപി മനോജ് എബ്രഹാമിന് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച പട്ടാപ്പകലാണ് പോത്തുണ്ടി സ്വദേശി ലക്ഷ്മി (72)യെയും മകന്‍ സുധാകരനെയും (57) ചെന്താമര വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ചെന്താമര ജാമ്യത്തിലിറങ്ങിയശേഷമാണു സമാനമായ രീതിയില്‍ വീണ്ടും കൊല നടത്തിയത്. കുടുംബാംഗങ്ങളും നാട്ടുകാരും ചെന്താമരയില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ചു പലതവണ പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നു സുധാകരന്റെ മക്കളായ അഖിലയും അതുല്യയും പറഞ്ഞു. തങ്ങളുടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കൊലവിളി നടത്തിയതിനെക്കുകുറിച്ച് പരാതിപ്പെട്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും നേരത്തെ നല്‍കിയ പരാതിയില്‍ നടപടി എടുത്തിരുന്നെങ്കില്‍ അച്ഛനും അച്ഛമ്മയും ഇന്നും ജീവനോടെയുണ്ടാകുമായിരുന്നുവെന്നും കുട്ടികള്‍ പറഞ്ഞു.
സുരക്ഷയൊരുക്കുന്നതിലെ വീഴ്ചയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചൊവ്വാഴ്ച നെന്മാറ പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. സ്റ്റേഷനു പുറത്തുയര്‍ത്തിയ ബാരിക്കേഡ് മറികടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസുമായി വാക്കേറ്റമുണ്ടായി.
