തൃശൂർ: ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ പിഴവു മൂലം ഒരു വയസുകാരൻ മരിച്ചെന്ന് പരാതി. പനി ബാധിച്ചാണ് കുട്ടിയെ തൃശൂരിലെ വിൻസെൻ്റ് ഡി പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആ സമയത്ത് ആശുപത്രിയിൽ പീഡിയാട്രീഷൻ ഉണ്ടായിരുന്നില്ല. കുട്ടിയെ ചികിത്സിച്ചത് നഴ്സ് ആണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ പീഡിയാട്രീഷന്റെ നിർദേശപ്രകാരമാണ് ചികിത്സ നൽകിയതെന്നാണ് സ്വകാര്യ ആശുപത്രി അധികൃതർ പറയുന്നത്.
വൈകീട്ട് 4.30 മുതൽ ഒമ്പത് മണിവരെ കുട്ടിക്ക് യാതൊരു ചികിത്സയും നൽകിയില്ലെന്നും ഒമ്പത് മണിക്കു ശേഷം നില വഷളായതിനെ തുടർന്ന് കുട്ടിയെ മറ്റൊരു ആശുപ്രതിയിലേക്ക് മാറ്റുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. അവിടെ വെച്ച് കുട്ടി മരണപ്പെടുകയും ചെയ്തു.
കുട്ടിക്ക് ഇൻജെക്ഷൻ നൽകാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും കൂടുതൽ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്നുമാണ് സ്വകാര്യ ആശുപത്രി അധികൃതരുടെ വാദം. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.