ഇരിങ്ങാലക്കുട: സ്വകാര്യ ബസുകളുടെ അമിത വേഗത്തെ തുടർന്ന് കരുവന്നൂരിൽ ഉണ്ടായ അപകടത്തിൽ കാർ യാത്രികൻ മരിച്ചതിനു പിന്നാലെ നഗരസഭ ബസ് സ്‌റ്റാൻഡ്, എകെപി ജംക്ഷൻ എന്നിവിടങ്ങളിൽ പൊലീസ് സ്വകാര്യ ബസുകളിൽ നടത്തിയ പരിശോധനയിൽ മദ്യപിച്ച് ബസ് ഓടിച്ച രണ്ട് ഡ്രൈവർമാരെ അറസ്‌റ്റ് ചെയ്തു. തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘ആകാശ് ബസിൻ്റെ ഡ്രൈവർ പെരിഞ്ഞനം സ്വദേശി പണിയേടത്ത് സജീവൻ, ഇരിങ്ങാലക്കുട ചെമ്മണ്ട റൂട്ടിൽ സർവീസ് നടത്തുന്ന ‘ഗോവിന്ദ് ചക്രമത്ത് ബസിലെ ഡ്രൈവർ മാള സ്വദേശി പയ്യപ്പിള്ളി ജീമോൻ എന്നിവരെയാണ് എസ്.ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അറസ്‌റ്റ് ചെയ്തത്
ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു ചാലക്കുടി സ്‌റ്റേഷനിലും ഇത്തരത്തിൽ കണ്ടെത്തിയ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തു കഴിഞ്ഞ ദിവസം കരുവന്നൂർ ചെറിയ പാലത്തിൽ സ്വകാര്യ ബസും കാറും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ തേലപ്പിള്ളി സ്വദേശി നിജോ മരിച്ച സംഭവത്തെ തുടർന്ന് നാട്ടുകാർ സ്വകാര്യ ബസുകൾ തടഞ്ഞിരുന്നു ബസുകളിൽ പരിശോധന കർശനമാക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ഇരിങ്ങാലക്കുട റൂറൽ പരിധിയിൽ ഇന്നലെ വാഹനങ്ങളുടെ അമിത വേഗം കണ്ടെത്താൻ ഇന്റർസെപ്റ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഒട്ടേറെ വാഹനങ്ങൾ പിടികൂടി നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു പരിശോധന വരും ദിവസങ്ങളിൽ തുടരുമെന്ന് റൂറൽ എസ്‌പി നവനിത് ശർമ അറിയിച്ചു.
