‘കേരള സാഹിത്യ അക്കാദമിയോട് ബഹുമാനം മാത്രം, പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന നിലപാടിൽ മാറ്റമില്ല’ എന്ന് എം സ്വരാജ്.
അക്കാദമിയോട് ബഹുമാനം മാത്രമാണെന്നും ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങളും സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങൾക്ക് പരിഗണിച്ചപ്പോൾ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാൽ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല. ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നത് എന്നും അദ്ദേഹം ഫേസ്ബുക്ക് കറിപ്പ് വഴി അറിയിച്ചു. എം സ്വരാജിന്റെ പൂക്കളുടെ പുസ്തകത്തിന് ഉപന്യാസ വിഭാഗത്തിൽ സിബി കുമാർ എൻഡോമെന്റ് അവാർഡാണ് ലഭിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം
കേരള സാഹിത്യ അക്കാദമിയുടെ ഒരു അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നു.
ഇന്ന് മുഴുവൻ സമയവും പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നതിനാൽ ഇപ്പോൾ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്.
ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ
മുൻപുതന്നെയുള്ള നിലപാടാണ്.
മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങൾക്ക് പരിഗണിച്ചപ്പോൾ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു.
അതിനാൽ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല.
ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നത്.
പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവർത്തിക്കുന്നു.
അക്കാദമിയോട് ബഹുമാനം മാത്രം.
എം സ്വരാജ്