പരോൾ അനുവദിച്ചതിനെ തുടർന്ന് ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിലിൽനിന്ന് പുറത്തിറങ്ങി. രണ്ടാഴ്ചത്തേക്കാണ് ഷെറിന് പരോൾ അനുവദിച്ചിരിക്കുന്നത്. ശിക്ഷായിളവ് നൽകി ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം വിവാദമായതിനുപിന്നാലെയാണ് പരോൾ അനുവദിച്ചത്. അതേസമയം, പരോൾ സ്വാഭാവിക നടപടിയെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം.

ഷെറിന് ശിക്ഷായിളവ് നൽകാനുള്ള മന്ത്രിസഭാ ശുപാർശയാണ് വലിയ വിവാദത്തിന് ഇടയാക്കിയക്. ഒരു മാസംകൊണ്ടാണ് ശിക്ഷാ ഇളവിനുള്ള ശുപാർശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തിയത്. അർഹരായ നിരവധി പേരുള്ളപ്പോഴാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. 20 വർഷം ശിക്ഷ അനുഭവിച്ച രോഗികൾ പോലും ജയിലിൽ തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷെറിനെ പരിഗണിച്ചതാണ് വിവാദത്തിന് കാരണമായത്. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ശിക്ഷാ ഇളവ് നൽകുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് ഷെറിൻ കഴിയുന്നത്. 2009 നവംബർ എട്ടിനാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്‌കര കാരണവർ കൊല്ലപ്പെട്ടത്. മകന്റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്. മോഷണത്തെ തുടർന്നുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയ കേസിലാണ് മരുമകളായ ഷെറിൻ പിടിയിലായത്. മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. ഈ ഉത്തരവ് ഹൈകോടതി ശരിവെച്ചു. ഷെറിൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.


