സിപിഐഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ സ്ഥലത്തെ പാർട്ടി എംഎൽഎ മുകേഷ് എവിടെയെന്ന ചോദ്യം ഉയരുന്നു. ലൈംഗിക ആരോപണ കേസിൽ പൊലീസ് കുറ്റപത്രം നൽകിയതോടെ സമ്മേളന പരിപാടികളിൽ നിന്ന് മുകേഷിനെ മാറ്റിനിർത്തിയെന്നാണ് സൂചന. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇതെന്നാണ് വിവരം.
മുപ്പത് വർഷത്തിന് ശേഷം കൊല്ലം നഗരം സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം അരുളുമ്പോൾ പാർട്ടി എംഎൽഎഎം മുകേഷ് എറണാകുളത്താണ്. സമ്മേളനത്തിൻ്റെ ഭാഗമായ പരിപാടികളിൽ എം മുകേഷിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് സിപിഐഎം വനിത പോളിറ്റ് ബ്യൂറോ അംഗം തന്നെ സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചിരുന്നു.
സമ്മേളനത്തിൻ്റെ ഭാഗമായിയുള്ള പ്രചരണ പരിപാടികളിലും മുകേഷിനെ പങ്കെടുപ്പിച്ചില്ല. എന്നാൽ വ്യക്തിപരമായ കാരണത്താലാണ് സമ്മേളനത്തിൽ പങ്കെടുത്തതെന്നാണ് മുകേഷിനോട് അടുത്ത കേന്ദ്രങ്ങൾ നൽകുന്ന വിവരം.
ലൈംഗിക ആരോപണം ഉയർന്ന ഘട്ടത്തിൽ എം മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സിപിഐഎം തീരുമാനം എടുത്തിരുന്നു. പക്ഷേ പിന്നീട് പാർട്ടി പരിപാടികളിൽ നിന്ന് തീർത്തും മുകേഷിനെ സിപിഐഎം മാറ്റി നിർത്തിയിരിക്കുകയാണ്.